ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയതിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമായി. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകരാണ് ചൊവ്വാഴ്ച ശാസ്ത്രിഭവന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയും നടത്തിയ പ്രതിഷേധത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കിയത്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിൽ എൻടിഎ പരാജയപ്പെട്ടുവെന്ന് ആരോപിച്ച പ്രതിഷേധക്കാർ, സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ശാസ്ത്രിഭവന് പുറത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞത്.
തുടർച്ചയായി ഉയരുന്ന വിവാദങ്ങൾ പരീക്ഷയുടെ വിശ്വാസ്യത തകർത്തുവെന്നും പരീക്ഷാർഥികൾക്ക് സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും എൻഎസ്‌യു പ്രവർത്തകർ ആരോപിച്ചു. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് വിദ്യാർഥികളെയാണ് ഇത്തരം ക്രമക്കേടുകൾ ബാധിക്കുന്നതെന്നും അവർ പറഞ്ഞു. ആവർത്തിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ പരീക്ഷാർഥികളിൽ കടുത്ത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതായും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾക്കും എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണത്തിനും പിന്നാലെയാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം എടുത്തത്. പുതുക്കിയ തീയതിയിൽ വീണ്ടും പരീക്ഷ നടത്തുമെന്ന് എൻടിഎ അറിയിച്ചു. വീണ്ടും പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പുതിയ രജിസ്‌ട്രേഷനോ അധിക ഫീസോ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ ശുപാർശ ചെയ്തതായും എൻടിഎ അറിയിച്ചു. മെയ് മൂന്നിന് നടന്ന പരീക്ഷയിൽ രാജ്യത്താകെ ഏകദേശം 24 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2026 ലെ നീറ്റ് പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെ തുടർന്ന് രാജസ്ഥാൻ പൊലീസ് പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിരുന്നു. പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച ചോദ്യപേപ്പറിലെ 120 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിലും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.






