ദുബായ്: ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ വെള്ളപ്പൊക്കത്തിൽ കൊല്ലം പെരിനാട് കണ്ടച്ചിറ സ്വദേശി മഹേഷ് കുമാർ മരിച്ചു. കഴിഞ്ഞ ദിവസം മിന്നൽ പ്രളയത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഒരാളെ കാണാതാകുകയും ചെയ്തു. ഇതോടെ ഒമാൻ പ്രളയത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശക്തമായ മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് വെള്ളപൊക്കത്തിനിടയയാത് . മൃതദേഹം നിലവിൽ ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ ഫഹദ് യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല ലുബിഷാദ് (32) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. യൂസഫിന്റെ മാതാവ് റംലത്തിനെ (58) കാണാതായി . ഇവർക്കായുള്ള തിരച്ചിൽ സിവിൽ ഡിഫൻസ് വിഭാഗം ഇന്നും തുടരുകയാണ്.ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ഇന്നും ശക്തമായ കാറ്റും മഴയും തുടരുമെന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽനിന്നും വാദികളിൽനിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട് .






