ഗാസ സിറ്റി: വെടിനിർത്തൽ കരാർ അവഗണിച്ച് ഗാസയിൽ വീണ്ടും ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരം നടത്തിയ ആക്രമണങ്ങളിൽ 46 കുട്ടികൾ ഉൾപ്പെടെ 104 പലസ്തീനികൾ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഒക്ടോബർ 10 നാണ് ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാറിൽ എത്തിയത്. എങ്കിലും, കരാർ പ്രാബല്യത്തിൽ വന്നതിനു ശേഷവും ഗാസയിൽ തുടർന്നുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 211 പേർ കൊല്ലപ്പെടുകയും 597 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹമാസ് വെടിനിർത്തൽ ലംഘിച്ചെന്നാരോപിച്ച് ചൊവ്വാഴ്ച രാത്രിയാണ് ഇസ്രയേൽ വ്യാപകമായ വ്യോമാക്രമണം ആരംഭിച്ചത്. ജനവാസ കേന്ദ്രങ്ങളും ആശുപത്രികളും അടക്കമുള്ള സ്ഥലങ്ങളാണ് ലക്ഷ്യം വെച്ചത്. മധ്യഗാസയിലെ ദേർ അൽ ബലായിലെയും ബേത് ലാഹിയയിലെ സ്കൂളുകളിലെയും അൽ മവാസിയിലെ ടെന്റുകളിലെയും അഭയാർത്ഥികളാണ് ആക്രമണത്തിൽ കൂടുതൽ കൊല്ലപ്പെട്ടത്.
മധ്യഗാസയിൽ മാത്രം 40-ലേറെ പേരും വടക്കൻ ഗാസയിൽ 31 പേരും തെക്കൻ ഗാസയിൽ 20-ലധികം പേരും മരിച്ചു. നുസൈറത്ത് അഭയാർഥി ക്യാമ്പിൽ അഭയം തേടിയ മാധ്യമപ്രവർത്തകനും ഭാര്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 256 ആയി.
നൂറിലധികം ആളുകൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഗാസയിൽ വെടിനിർത്തൽ പുനഃസ്ഥാപിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചു. എന്നാൽ, “ഇസ്രയേൽ സൈന്യത്തിനെതിരെ ആരെങ്കിലും ആയുധം ഉയർത്തുകയാണെങ്കിൽ, അവരെ വെട്ടിമാറ്റും,” എന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി.




