ന്യൂഡല്‍ഹി: വഴക്ക് പറയുന്നത് ആത്മഹത്യയ്ക്കുള്ള പ്രേരണയാകില്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായ തമിഴ്‌നാട്ടിലെ സ്‌കൂള്‍ ഹോസ്റ്റല്‍ ഇന്‍ ചാര്‍ജിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കി. ജീവനക്കാരന്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. ഇതിനെതിരെ ജീവനക്കാരന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ കോടതി തള്ളി.
തുടര്‍ന്നാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്.സ്‌കൂളും ഹോസ്റ്റലും നോക്കി നടത്തുന്നയാള്‍ എന്ന നിലയില്‍ മരിച്ചയാള്‍ കുറ്റകൃത്യം ആവര്‍ത്തിരിക്കാനാണ് വഴക്ക് പറഞ്ഞത്. ഹോസ്റ്റലില്‍ സമാധാനം ഉറപ്പാക്കേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മറ്റൊരു വിദ്യാര്‍ഥി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജീവനക്കാരന്‍ വഴക്ക് പറഞ്ഞത്. ആ പരാതിയില്‍ സ്വീകരിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണത്. എന്നാല്‍ വഴക്ക് പറയുന്നത് ഇത്ര വലിയ ദുരന്തമായി മാറുമെന്ന് ഒരാള്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഐപിസി 306 ( ആത്മഹത്യ പ്രേരണ), ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ സെക്ഷന്‍ 174 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ പ്രതിയ്‌ക്കെതിരെ ചുമത്തിയ സെക്ഷന്‍ 306 റദ്ദാക്കുന്നതായി കോടതി പറഞ്ഞു.






