നിലമ്പൂർ മണ്ഡലത്തിൽ നിന്നും ഇനിയും രാഷ്ട്രീയ ട്വിസ്റ്റുകൾക്ക് സാധ്യത. കെപിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകനുമായ ആര്യാടൻ ഷൗക്കത്ത് ഇടതു പാളയത്തിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് യുഡിഎഫ് നേതാക്കളെ ആവോളം പുകഴ്ത്തുന്ന പി വി അൻവർ ആര്യാടൻ ഷൗക്കത്തിനെ മാത്രം തന്റെ വാർത്താസമ്മേളനത്തിൽ ചവിട്ടുകയുണ്ടായി. ആര്യാടന്‍ ഷൗക്കത്തിനെ സിനിമ, സാംസ്‌കാരിക നായകനായിട്ടേ തനിക്ക് അറിയുകയുള്ളുവെന്നായിരുന്നു അൻവറിന്റെ പ്രതികരണം. അദ്ദേഹത്തെ കണ്ടിട്ട് ഒരുപാട് നാളായി. സാധാരണ കല്യാണത്തിനൊക്കെ പോകുമ്പോള്‍ കാണേണ്ടതാണ്. അതിനുപോലും ഇപ്പോൾ കാണാറില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ കഥയെഴുതുകയാണെന്നാണ് പറഞ്ഞത്.
കഥയെഴുതുന്നയാളെ അങ്ങനെ പുറത്തുകാണില്ലല്ലോയെന്നും അന്‍വര്‍ പരിഹസിച്ചിരുന്നു. നിലമ്പൂർ മണ്ഡലത്തിൽ ശ്രമം നടത്തുന്ന ആളാണ് നിലവിലെ ഡിസിസി പ്രസിഡന്റ് കൂടിയായ വിഎസ് ജോയ്. ഷൗക്കത്തിനെ ആക്ഷേപിക്കുമ്പോഴും ജോയിയെ അൻവർ ചേർത്തുപിടിക്കുന്നുണ്ട്. മലയോരമേഖലയില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ അറിയുന്ന ആളായിരിക്കണം നിലമ്പൂരിലെ സ്ഥാനാര്‍ഥിയെന്നും മലയോര ജനതയെ നന്നായി അറിയുന്ന ആളാണ് ജോയ് എന്നും അൻവർ പറഞ്ഞു. നേരത്തെ അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ എതിർപ്പുമായി ആര്യാടൻ ഷൗക്കത്ത് രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യം വെച്ചുകൊണ്ട് ഇടതുപക്ഷ സ്വതന്ത്രനായി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ മത്സരിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ജില്ലയിലെ കോണ്‍ഗ്രസ്സ്, പൊതുവെ ആര്യാടന്‍ കോണ്‍ഗ്രസ്സായി അറിയപ്പെടുന്നതിനാല്‍ ഷൗക്കത്തിനൊപ്പം അനുയായികളും അനുഭാവികളും പാര്‍ട്ടി വിട്ടാല്‍, അത് ഒടുവില്‍ ഇടതുപക്ഷത്തിന് രാഷ്ട്രീയമായി ഗുണം ചെയ്യാനുള്ള സാധ്യതയാണുള്ളത്. കോണ്‍ഗ്രസ്സിലെയും – മുസ്ലീം ലീഗ് നേതൃത്വത്തിന്റെയും ആശിര്‍വാദത്തോടെ വനനിയമ ഭേദഗതിക്കെതിരെ, പി വി അന്‍വര്‍ നടത്തിയ ജനകീയ യാത്ര കോൺഗ്രസിനുള്ളിൽ കനത്ത വിഭാഗീയത സൃഷ്ടിച്ചിരുന്നു. കോൺഗ്രസിന്റെ ഉന്നത നേതാക്കൾ പലരും അൻവറിന്റെ യാത്രയിൽ പങ്കെടുക്കുവാനും തീരുമാനിച്ചിരുന്നു. എന്നാൽ ആര്യാടൻ ഷൗക്കത്തും നിലമ്പൂരിലെ കോൺഗ്രസ് നേതൃത്വവും എതിർപ്പുമായി രംഗത്ത് വന്നതോടെ കോൺഗ്രസ് നേതാക്കൾ പിൻവാങ്ങുകയായിരുന്നു. ആരാണ് ആര്യാടൻ ഷൗക്കത്ത് എന്ന പി.വി അൻവറിന്‍റെ പരിഹാസത്തോട് അത് ആളുകള്‍ക്ക് അറിയാമെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്‍റെ മറുപടി. നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സജ്ജമാണെന്നും തനിക്കും വിഎസ് ജോയ്ക്കും ഇടയില്‍ തർക്കമില്ലെന്നും ഷൗക്കത്ത് പറഞ്ഞു. അതേസമയം എംഎല്‍എ സ്ഥാനം രാജിവെച്ചത് മമതാ ബാനർജിയുടെ നിർദേശപ്രകാരമാണെന്നാണ് അൻവർ പ്രതികരിച്ചത്. രാജിവെക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല കൊല്‍ക്കത്തയിലേക്ക് പോയത്. അവിടെയെത്തി മമത ബാനർജിയുമായി വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിച്ചു. അതില്‍ പ്രധാനമായും സംസാരിച്ചത് വന്യജീവി ആക്രമണത്തെപ്പറ്റിയാണ്. ജനങ്ങള്‍ നേരിടുന്ന പ്രധാന വിഷയം വന്യജീവി ആക്രമണമാണ് എന്ന് മമത ബാനർജിയെ അറിയിച്ചു. പാർട്ടിയുമായി സഹകരിച്ചാല്‍ പാർലമെന്റില്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് മമത ബാനർജി ഉറപ്പ് നല്‍കിയെന്നും പി.വി. അൻവർ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി ഈ വിഷയം സംസാരിക്കുമെന്നും മമതാ ബാനർജി പറഞ്ഞതായി അൻവർ പറഞ്ഞു. മമത ബാനർജിയെ കണ്ടതിന് ശേഷം ഔദ്യോഗികമായി പാർട്ടി മെമ്ബർഷിപ്പ് സ്വീകരിച്ച് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. തൃണമൂലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മമത പറയും. മലയോര വിഷയത്തില്‍ ആര് യാത്ര നടത്തിയാലും ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്നും പി.വി അൻവർ പറയുകയുണ്ടായി. ഏതായാലും അൻവറിന്റെ ജോയിയെ തലോടിയുള്ള ഷൗക്കത്തിനെതിരായ ഒളിയമ്പ് കോൺഗ്രസിനുള്ളിൽ തുടർപ്രകമ്പനങ്ങൾക്ക് വഴിയൊരുക്കുമെന്നത് തീർച്ച. അതേസമയം ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരത്തെ സുവർണ്ണ അവസരമായി കാണുകയാണ് സിപിഎം. ആര്യാടൻ ഷൗക്കത്തിനെ തങ്ങളുടെ പാളയത്തിൽ എത്തിച്ചാൽ പരമാവധി അൻവർ വിരുദ്ധ വോട്ടുകൾ സമാഹരിക്കുവാൻ തങ്ങൾക്ക് കഴിയുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.




