കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പേരാവൂരിൽ സ്ഥാനാർത്ഥിയാകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് അന്തിമധാരണയായി. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാനും തീരുമാനമായി.
ഇന്ന് നടന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കെ.കെ. ശൈലജയുടെ പേര് പേരാവൂരിൽ നിശ്ചിയിച്ചത്. ടേം വ്യവസ്ഥ കർശനമാക്കിയതോടെയാണ് മട്ടന്നൂരിൽ തന്നെ മത്സരിക്കാൻ ശൈലജ താത്പര്യപ്പെട്ടെങ്കിലും അവിടെ നിന്ന് പേരാവൂരിലേക്ക് മാറേണ്ടി വരുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം കെ.കെ. ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് കെ.കെ. ശൈലജ മത്സരിക്കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു.
പേരാവൂരിലേക്ക് കെ.കെ. ശൈലജ മാറുമ്പോൾ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മട്ടന്നൂരിൽ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാറി, അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിക്കും. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെ.കെ. ശൈലജയുടെ എതിരാളിയാകാനാണ് സാധ്യത. 2006-ൽ പേരാവൂരിൽ കെ.കെ. ശൈലജ മത്സരിച്ച് ജയിച്ചിരുന്നു. എന്നാൽ, 2011-ൽ സണ്ണി ജോസഫിനോട് ശൈലജ തോറ്റു. നിലവിൽ സണ്ണി ജോസഫ് ആണ് പേരാവൂരിലെ സിറ്റിങ് എം.എൽ.എ.






