തിരുവനന്തപുരം: വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കൽ ഓഫീസർമാർക്ക് സമ്മർദമില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന വിധത്തിൽ പൊലീസ് സ്പെഷൽ ബ്രാഞ്ച് മനുഷ്യാവകാശ കമ്മിഷനിൽ സമർപ്പിച്ച ശുപാർശകൾ ഉൾപ്പെടുത്തി സർക്കാർ മാർഗനിർദേശം പുറത്തിറക്കണമെന്ന് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. പൊതുഭരണ വകുപ്പിനും ആരോഗ്യ വകുപ്പിനുമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
വിഐപിമാരുടെ മെഡിക്കൽ ടീമിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) നൽകിയ പരാതിയിലാണ് നടപടി. ആരോഗ്യ വകുപ്പ്, പൊതുഭരണ വകുപ്പ്, സ്പെഷൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ശേഖരിച്ച ശേഷമാണ് കമ്മിഷൻ തീരുമാനം കൈക്കൊണ്ടത്.
പ്രതിദിനം കുറഞ്ഞത് അഞ്ച് ഡോക്ടർമാരെയെങ്കിലും ഉൾപ്പെടുത്തി വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട ഡോക്ടർമാരുടെ പ്രതിമാസ പട്ടിക ഡിഎംഒമാർ തയ്യാറാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ഇത്തരത്തിലുള്ള ക്രമീകരണം വഴി ഡോക്ടർമാർക്ക് മറ്റ് ചുമതലകളും തടസ്സമില്ലാതെ നിർവഹിക്കാൻ കഴിയും. വിഐപികൾക്ക് താമസ സൗകര്യം ഒരുക്കുന്ന സ്ഥലത്തിന് സമീപം മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യ വകുപ്പ് ജീവനക്കാർക്കും താമസ സൗകര്യം ഉറപ്പാക്കണം. ഇവർക്കുള്ള താമസവും ഭക്ഷണവും ഒരുക്കാനുള്ള ചുമതല ജില്ലാ കലക്ടർമാർക്ക് നൽകണമെന്നും നിർദേശിച്ചു.
വിഐപി ഡ്യൂട്ടിക്കായി ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകൾ വാങ്ങി അതിന്റെ നിയന്ത്രണം നേരിട്ട് ഡിഎംഒ ഏറ്റെടുക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി. ആംബുലൻസുകളിൽ ശീതീകരണ സംവിധാനം നിർബന്ധമാക്കണമെന്നും നിർദേശം ഉണ്ട്. കൂടാതെ, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെ എല്ലാ ജില്ലകളിലും വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കാവുന്ന മെഡിക്കൽ ഓഫീസർമാരുടെ പ്രത്യേക പട്ടിക ഭാവിയിൽ തയ്യാറാക്കുന്നതും പരിഗണിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു.



