ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചകൾ അക്കമിട്ട് നിരത്തി എസ്‌ഐടി പ്രാഥമിക റിപ്പോർട്ട്. നോട്ട് എണ്ണുന്ന മുറിയിലെ ക്രമീകരണങ്ങളിലും ജീവനക്കാരുടെ മേൽനോട്ടത്തിലും ഗുരുതര വീഴ്ചകളുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നോട്ട് എണ്ണുന്ന മുറിയിലേക്ക് ജീവനക്കാർ പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും ആവശ്യമായ പരിശോധനകൾ നടത്തിയിരുന്നില്ലെന്ന് എസ്‌ഐടി കണ്ടെത്തി. മുറിയിൽ കാര്യമായ നിരീക്ഷണ സംവിധാനമോ മേൽനോട്ടമോ ഉണ്ടായിരുന്നില്ല. ജീവനക്കാരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും യാതൊരു നിർദേശങ്ങളും നൽകിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓരോ ഭണ്ഡാരത്തിലെയും സംഭാവനകൾ പ്രത്യേകം കണക്കാക്കിയിരുന്നില്ലെന്നും നോട്ടുകൾ തരംതിരിച്ച് എണ്ണുന്ന സംവിധാനം ഉണ്ടായിരുന്നില്ലെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. ട്രസ്റ്റ് ഭാരവാഹികളുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്ന് ആവശ്യമായ നിരീക്ഷണം ഉണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്.
ജൂൺ 23ന് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഏപ്രിൽ 27 മുതൽ ജൂൺ അഞ്ച് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് എസ്‌ഐടി റിപ്പോർട്ട് തയ്യാറാക്കിയത്. ജീവനക്കാർ വസ്ത്രത്തിന്റെ പോക്കറ്റിലും ഷൂസിലും ഒളിപ്പിച്ച് പണം കടത്തിയതായി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ഇത്തരത്തിൽ 70 തവണ പണം കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും മറ്റ് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും എസ്‌ഐടി വ്യക്തമാക്കി. ജീവനക്കാരുടെ മൊഴികളും പണത്തിന്റെ കണക്കുകളും ബാങ്ക് നിക്ഷേപ വിവരങ്ങളും പരിശോധിച്ചപ്പോൾ ഏപ്രിൽ 27ന് മുമ്പും സമാനമായ തട്ടിപ്പ് നടന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.




