ന്യൂഡൽഹി: ഓൺലൈൻ റിയൽ മണി ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ഓഗസ്റ്റിൽ യുപിഐ ഇടപാട് മൂല്യം കുത്തനെ ഇടിഞ്ഞു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം യുപിഐ ഇടപാട് മൂല്യം 2,500 കോടി രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം ഗെയിമിംഗ് വിഭാഗത്തിൽ 7,441 കോടി രൂപയുടെ 271 ദശലക്ഷം ഇടപാടുകൾ നടന്നു. എന്നാൽ ജൂലൈയിൽ ഗെയിമിംഗ് വിഭാഗത്തിൽ നടന്നത് 10,076 കോടി രൂപയുടെ 351 ദശലക്ഷം ഇടപാടുകളാണ്. ഇവ താരതമ്യം ചെയ്യുമ്പോൾ 25 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്.
എൻപിസിഐയുടെ കണക്കുകൾ പ്രകാരം റിയൽ-മണി വാലറ്റ് നിറയുന്നതിന്റെ 90 ശതമാനത്തിലധികവും യുപിഐ വഴിയാണ്. മാത്രമല്ല, ഇത് എല്ലാ മാസവും 10,000 കോടി രൂപയിലധികം മൂല്യമുള്ളതായിരുന്നു, വാർഷിക വിറ്റുവരവ് 1.2 ലക്ഷം കോടി രൂപയായിരുന്നു. യുപിഐ പ്ലാറ്റ്‌ഫോമിൽ ഗെയിമിംഗ് വിഭാഗത്തിൽ പ്രതിമാസം ഏകദേശം 350-400 ദശലക്ഷം ഇടപാടുകൾ നടന്നു,മൊത്തത്തിൽ ഇത് 19 ബില്യണിലധികം ഇടപാടുകൾ വരും. ഏകദേശം 25 ലക്ഷം കോടി രൂപ മൂല്യമുള്ളതാണ് ഈ ഇടപാടുകൾ. നിരോധനം വന്നതോടുകൂടി മിക്ക ഗെയിമിംഗ് സ്ഥാപനങ്ങളും ഉടൻ തന്നെ റിയൽ മണി ഗെയിമുകൾ നിർത്തി ഇ-സ്പോർട്സിലേക്കും സോഷ്യൽ ഗെയിമിംഗിലേക്കും മാറി.










