മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരക്രമത്തിൽ വലിയ മാറ്റം പരിഗണിക്കുന്നതായി റിപ്പോർട്ട്. 2008 മുതൽ തുടരുന്ന മാർച്ച്–മേയ് കാലയളവിലെ ഐപിഎൽ സീസൺ സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലേക്ക് മാറ്റാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധൂമൽ സൂചന നൽകി.
കടുത്ത വേനൽചൂട്, താരങ്ങളുടെ ശാരീരിക ക്ഷീണം, പരിക്കുകൾ എന്നിവ പരിഗണിച്ചാണ് ഈ നീക്കം. സെപ്റ്റംബർ–ഒക്ടോബർ കാലത്ത് കാലാവസ്ഥ കൂടുതൽ അനുയോജ്യമാകുമെന്നും വിലയിരുത്തുന്നു.
ദീപാവലി ഉൾപ്പെടെയുള്ള ഉത്സവ സീസൺ ഈ സമയത്തായതിനാൽ പരസ്യ വരുമാനം വർധിക്കാനുള്ള സാധ്യതയും ബിസിസിഐ പരിഗണിക്കുന്നു. ബ്രോഡ്കാസ്റ്റർമാരുമായും മറ്റ് ക്രിക്കറ്റ് ബോർഡുകളുമായും ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ.
നിലവിൽ 10 ടീമുകളിലായി 74 മത്സരങ്ങളാണ് ഐപിഎല്ലിൽ ഉള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറും മറ്റ് ലീഗുകളുടെ ഷെഡ്യൂളും ബാധിക്കുന്നതിനാൽ തീരുമാനം ഏകപക്ഷീയമായി എടുക്കാൻ കഴിയില്ലെന്നാണ് സൂചന.






