ചെന്നൈ: തുടർച്ചയായ ഐപിഎല്ലിലെ ജയത്തിനു പിന്നാലെ ഞ്ചാബ് കിംഗ്‌സിന് ബിസിസിഐയുടെ വക വീണ്ടുമൊരു പണി. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്ക് ചൂണ്ടിക്കാട്ടിയാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീമിലെ മറ്റ് അംഗങ്ങൾക്കും കനത്ത പിഴ ചുമത്തിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തിന് പിന്നാലെയും ഇതേ കാരണം ചൂണ്ടിക്കാട്ടി ബിസിസിഐ പിഴ ശിക്ഷ ചുമത്തിയിരുന്നു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശിക്ഷിക്കപ്പെട്ടതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴയായി നിലവിൽ ചുമത്തപ്പെട്ടിരിക്കുന്നത്. മറ്റ് ടീം അംഗങ്ങൾ 6 ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി നൽകാനും അച്ചടക്ക സമിതി വിധിച്ചു. ഐപിൽ പെരുമാറ്റച്ചട്ടം അനുസരിച്ച്, ഒരു ടീം നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ആദ്യ തവണ നായകന് മാത്രമായിരിക്കും പിഴ. വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കിൽ നായകന് 24 ലക്ഷം രൂപ പിഴയും ടീമിലെ ഇംപാക്ട് പ്ലെയേർസ് അടക്കമുള്ള മാറ്റ് 11 അംഗങ്ങൾക്കും 6 ലക്ഷം രൂപയോ മാച്ച് ഫീയുടെ 25% ശതമാനമോ പിഴയായി ചുമത്തും. മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം 8 പന്തുകൾ ബാക്കി നിൽക്കെയാണ് പഞ്ചാബ് മറികടന്നത്.




