ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജയായ നഴ്സിനെ ‘ആന്റി’ എന്ന് വിളിച്ചതിനെതിരെ നൽകിയ പരാതിയിൽ തൊഴിലിട ട്രൈബ്യൂണൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിലെ ഹെൽത്ത് കെയർ അസിസ്റ്റന്റ് ഇൽഡ എസ്റ്റെവ്സ് (64) നൽകിയ പരാതിയിലാണ് വിധി.
തൊഴിലിട പീഡനക്കേസായാണ് കേസ് പരിഗണിച്ചത്. സഹപ്രവർത്തകനായ സ്റ്റാഫ് നഴ്സ് ചാൾസ് ഒപ്പോംഗ് ആവർത്തിച്ച് തന്നെ ‘ആന്റി’ എന്ന് വിളിച്ചതായും ഇത് അവഹേളനപരവും വിവേചനപരവുമായ പെരുമാറ്റമാണെന്നും ഇൽഡ കോടതിയിൽ വാദിച്ചു. ചില സംസ്കാരങ്ങളിൽ ബഹുമാനസൂചകമായി ഈ പദം ഉപയോഗിക്കാറുണ്ടെങ്കിലും, തൊഴിൽ സാഹചര്യത്തിൽ അത് തനിക്കെതിരെ ഉപയോഗിച്ചത് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായി അവർ വ്യക്തമാക്കി.
മറ്റൊരു മുതിർന്ന ജീവനക്കാരനുമായി ബന്ധപ്പെടുത്തി വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയതായും ഇൽഡ പരാതിപ്പെട്ടിരുന്നു. 2023 ജൂണിലാണ് സംഭവങ്ങൾ നടന്നത്. കേസ് പരിഗണിച്ച വാറ്റ്ഫോർഡ് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണൽ ജഡ്ജി അലിയോട്ട്, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി.
ഓഫീസ് ഇടനാഴികളിലും ഷിഫ്റ്റ് കൈമാറ്റ സമയത്തും ഉണ്ടായ ഇത്തരം പരാമർശങ്ങൾ തൊഴിൽ അന്തരീക്ഷത്തെ ബാധിച്ചതായി കോടതി നിരീക്ഷിച്ചു. ടീമിനെ നയിക്കുന്ന നിലയിൽ ചാൾസ് ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും, ഇൽഡയെ പലതവണ ‘ആന്റി’ എന്ന് വിളിച്ചതായി കോടതി കണ്ടെത്തി. തുടർന്ന് മാനസിക വിഷമമുണ്ടാക്കിയതിന് 1,425 പൗണ്ട് (ഏകദേശം 1.8 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. എന്നാൽ ഇൽഡയുടെ മറ്റു ചില ആരോപണങ്ങൾ കോടതി തള്ളി.




