ടെൽ അവീവ്: ഇറാനിലെ ചില മുതിർന്ന ആണവ ശാസ്ത്രജ്ഞരെ വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇസ്രയേലിനെ നശിപ്പിക്കാൻ ലക്ഷ്യമിട്ട് ആണവ ബോംബ് വികസിപ്പിച്ച സംഘത്തിൽപ്പെട്ട ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മണിക്കൂറുകളിലും കൂടുതൽ ആളുകളെ വധിച്ചതായും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അവകാശപ്പെട്ടു.
ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്താബ ഖാംനയിയെ നെതന്യാഹു കടുത്ത ഭാഷയിൽ വിമർശിച്ചു. മുജ്താബ റവല്യൂഷണറി ഗാർഡിന്റെ ഒരു കളിപ്പാവ മാത്രമാണെന്നും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിയില്ലെന്നും നെതന്യാഹു പരിഹസിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ മുജ്താബയ്ക്ക് പരിക്കേറ്റതായി ചില റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച നെതന്യാഹു, ഇറാനിൽ പുതിയൊരു സ്വാതന്ത്ര്യത്തിനുള്ള വഴിയാണ് തുറക്കുന്നതെന്ന് പറഞ്ഞു. ഇസ്രയേൽ ഇറാനിലെ ജനങ്ങളോടൊപ്പമാണെന്നും, രാജ്യത്തിന്റെ ഭാവി അവരുടെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേൽ–ഇറാൻ സംഘർഷം ഇപ്പോൾ 14-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ ഇറാനിൽ 32 ലക്ഷം പേർ അഭയാർഥികളായതായി യു.എൻ. അഭയാർഥി ഏജൻസി അറിയിച്ചു. ഇതിനിടെ, ലെബനന്റെ തലസ്ഥാനമായ ബെയ്റുത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പേർ മരിച്ചു. 31 പേർക്ക് പരിക്കേറ്റു. ലെബനനിൽ നിന്ന് ഹിസ്ബുള്ള ബുധനാഴ്ച രാത്രി ഇസ്രയേലിലേക്ക് ഏകദേശം 200 റോക്കറ്റുകളും 20 ഡ്രോണുകളും അയച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. അതിനൊപ്പം ഇറാനിൽ നിന്നുമുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണവും ഉണ്ടായതായി സൈനിക വക്താവ് ലെഫ്. കേണൽ നദവ് ഷൊഷാനി പറഞ്ഞു.






