ഗയ: കോടികൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ ധരിച്ച് ബീഹാറിൽ “ഗോൾഡ്മാൻ” എന്നറിയപ്പെടുന്ന യുവ വ്യവസായി ഇന്ദ്രജീത് കുമാർ സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചു. വിദേശ സ്വർണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം മാനിച്ചാണ് ഗയ സ്വദേശിയായ 26-കാരൻ പുതിയ സ്വർണ്ണ വാങ്ങലുകൾ മാറ്റിവെച്ചത്.
പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ രാജ്യത്തിന്റെ താത്പര്യത്തിനായുള്ളതാണെന്നും അതിനാൽ അത് അവഗണിക്കാനാകില്ലെന്നും ഇന്ദ്രജീത് പറയുന്നു. നിലവിൽ കൈവശമുള്ള ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ നിക്ഷേപം രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യാനും താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗയയിലെ മുരാർപൂർ കാളിസ്ഥാൻ ഗോൽബഗീച സ്വദേശിയായ ഇന്ദ്രജീത് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ശരീരത്തിൽ ഏകദേശം ഒരു കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ ധരിക്കാറുണ്ട്. കട്ടിയുള്ള സ്വർണ്ണമാലകൾ, വളകൾ, പത്ത് വിരലുകളിലുമുള്ള മോതിരങ്ങൾ, സ്വർണ്ണം പതിപ്പിച്ച വാച്ചുകൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പ്രശസ്ത ഗായകൻ ബപ്പി ലാഹിരിയുടെ ശൈലിയാണ് സ്വർണ്ണാഭരണങ്ങളോടുള്ള താത്പര്യത്തിന് പ്രചോദനമായതെന്നും അദ്ദേഹം പറയുന്നു.
പഴയ മോട്ടോർസൈക്കിളുകൾ, കാറുകൾ, സ്മാർട്ട്ഫോണുകൾ എന്നിവയുടെ വ്യാപാരമാണ് ഇന്ദ്രജീതിന്റെ പ്രധാന തൊഴിൽ. വരുമാനത്തിന്റെ വലിയൊരു പങ്ക് അദ്ദേഹം സ്വർണ്ണത്തിലേക്ക് നിക്ഷേപിക്കാറുണ്ട്. എല്ലാ നികുതികളും ജി.എസ്.ടി.യും കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് പിതാവ് ദൽജീത് കുമാറും വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിമാസം 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വിലവരുന്ന സ്വർണ്ണം വാങ്ങിയിരുന്ന ഇന്ദ്രജീത്, ആദ്യമായാണ് കഴിഞ്ഞ മേയ് മാസത്തിൽ സ്വർണ്ണം വാങ്ങാതിരുന്നത്. ഏപ്രിലിലായിരുന്നു അവസാനമായി സ്വർണ്ണം വാങ്ങിയത്.
1.5 കിലോഗ്രാം തൂക്കമുള്ള പ്രത്യേക സ്വർണ്ണ ഷർട്ട് നിർമിക്കുന്നതും ബുള്ളറ്റ് മോട്ടോർസൈക്കിളിനായി സ്വർണ്ണം പൂശിയ ഭാഗങ്ങൾ ഒരുക്കുന്നതും ഉൾപ്പെടെയുള്ള പദ്ധതികളും അദ്ദേഹം താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. 2018-ൽ വിനോദമായി തുടങ്ങിയ സ്വർണ്ണാഭരണ ശേഖരണം പിന്നീട് തന്റെ വ്യക്തിത്വത്തിന്റെ ഭാഗമായെന്നും, 2030-ഓടെ 7 മുതൽ 8 കിലോഗ്രാം വരെ സ്വർണ്ണം സ്വന്തമാക്കി രാജ്യത്തെ ഏറ്റവും വലിയ “ഗോൾഡ്മാൻ” ആകുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ഇന്ദ്രജീത് പറയുന്നു.






