കൊച്ചി: വാഴക്കാലയിൽ ഓട്ടോഡ്രൈവറുടെ വീട്ടിൽ അതിക്രമിച്ചുകയറി തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയെന്ന പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. വാഴക്കാല കമ്പിവേലി സ്വദേശി പി.ജെ. ഷിജീഷിന്റെ പരാതിയിലാണ് നടപടി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഷിജീഷിന്റെ വീട്ടിലേക്ക് കമ്പിവേലി സ്വദേശിയായ യുവാവും സംഘവും മാരകായുധങ്ങളുമായി അതിക്രമിച്ച് കയറുകയായിരുന്നുവെന്നാണ് പരാതി. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ സംഘം അസഭ്യം പറയുകയും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
തുടർന്ന് വീട്ടുകാർ ബഹളം വച്ചതോടെ സമീപവാസികളും നാട്ടുകാരും സ്ഥലത്തെത്തി. ഇവർ ചേർന്ന് അക്രമികളെ തടയുകയും അവരുടെ കൈവശമുണ്ടായിരുന്ന തോക്ക് പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും ചെയ്തു. നാട്ടുകാർ സംഘടിച്ചതോടെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്ത് രാത്രികാലങ്ങളിൽ ലഹരിസംഘങ്ങളുടെ ഒത്തുചേരലും അമിതവേഗത്തിലുള്ള ഇരുചക്രവാഹന പ്രകടനങ്ങളും പതിവാണെന്നും ഇതിനെ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും ഷിജീഷ് ആരോപിച്ചു. തനിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തൃക്കാക്കര മേഖലയിൽ ഗുണ്ടാ-ലഹരി സംഘങ്ങളുടെ പ്രവർത്തനം വർധിച്ചുവരുന്നതായി പരാതികൾ ഉയരുന്നുണ്ട്. രണ്ട് ദിവസം മുൻപ് മരോട്ടിച്ചുവട് പ്രദേശത്ത് ലഹരി ഉപയോഗിച്ചിരുന്ന യുവാക്കളെ പിടികൂടാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ ഒരു പൊലീസ് ഇൻസ്പെക്ടറുടെ കൈവിരൽ ഒടിയുകയും നാല് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗുണ്ടാ-ലഹരി സംഘങ്ങൾക്കെതിരായ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തൃക്കാക്കര പൊലീസ് അറിയിച്ചു.






