തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കൗൺസിലർമാരെ ആദരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, മേയർ വി വി രാജേഷിന്റെ നേതൃത്വത്തിലുള്ള കൗൺസിലർമാർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രത്യേക സ്വീകരണവും അത്താഴവിരുന്നുമാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
നാല് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ഭരണ കുത്തക തകർത്താണ് ഇത്തവണ ബിജെപി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്തത്. കേരളത്തിലെ ഈ ചരിത്ര വിജയം ദേശീയതലത്തിൽ ആഘോഷിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. പരിപാടിയുടെ ഭാഗമായി കൗൺസിലർമാർ ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കും. ഫെബ്രുവരി 9ന് മേയറുടെ നേതൃത്വത്തിൽ കൗൺസിലർമാർ കേരള എക്സ്പ്രസിൽ ന്യൂഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ക്ഷണം ലഭിച്ചതായി മേയർ വി വി രാജേഷ് സ്ഥിരീകരിച്ചു.
ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴവിരുന്ന്. അന്ന് രാത്രി തന്നെ സംഘം ഡൽഹിയിൽ നിന്ന് മടങ്ങും. ട്രെയിനിന് കൂടുതൽ സമയം സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ അതത് സംസ്ഥാന യൂണിറ്റുകളുടെ നേതൃത്വത്തിൽ കൗൺസിലർമാർക്ക് സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും വിവരം. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന് പിന്നാലെ, മേയറിനും ഡെപ്യൂട്ടി മേയറിനും പ്രധാനമന്ത്രി നേരിട്ട് അഭിനന്ദന കത്ത് അയച്ചിരുന്നു. ഈ വിജയത്തെ പ്രധാനമന്ത്രി ‘യുഗത്തിന്റെ തുടക്കം’ എന്നും ‘സുവർണ്ണലിപികളിൽ എഴുതിയ നാഴികക്കല്ല്’ എന്നും വിശേഷിപ്പിച്ചിരുന്നു. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി 50 സീറ്റുകൾ നേടി. ഒരു സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടെയാണ് കേരള ചരിത്രത്തിൽ ആദ്യമായി ഒരു കോർപ്പറേഷനിൽ ബിജെപി അധികാരം നേടിയത്. നാലു ദശാബ്ദം അധികാരത്തിലിരുന്ന ഇടതുപക്ഷം രണ്ടാം സ്ഥാനത്തേക്കും, ഇത്തവണ വിജയം പ്രതീക്ഷിച്ചിരുന്ന യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കുമാണ് പിന്തള്ളപ്പെട്ടത്.










