തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ച് പുറത്തിറക്കിയ മന്തി പോസ്റ്ററിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ അറബിക് റസ്റ്റോറന്റുകൾക്കെതിരെ ബിജെപി രംഗത്ത്. എട്ട് റസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻഐഎ ഡയറക്ടർക്ക് ബിജെപി കത്ത് നൽകി. മതവികാരം വ്രണപ്പെടുത്തിയതായും ഈ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസ് നൽകിയ കത്തിൽ, 2016ലെ നോട്ട് നിരോധനത്തിന് ശേഷം ഈ റസ്റ്റോറന്റുകൾക്ക് ഉണ്ടായ സാമ്പത്തിക വളർച്ചയും അതിന്റെ ഉറവിടങ്ങളും വിശദമായി പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ഇവയ്ക്ക് ബന്ധമുണ്ടോ എന്നതും അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
വിഷുദിനത്തിൽ ശ്രീകൃഷ്ണന്റെ ചിത്രത്തോടൊപ്പം മന്തി ഉൾപ്പെടുത്തിയ പോസ്റ്ററുകൾ പുറത്തിറക്കിയത് മതവികാരം വ്രണപ്പെടുത്താനുള്ള മനപ്പൂർവമായ നീക്കമാണെന്നും ഇതിന് പിന്നിൽ സംഘടിത ഗൂഢാലോചനയുണ്ടെന്നുമാണ് ബിജെപി ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനകം കേസെടുത്ത് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദപരമായ പരസ്യങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്നതാണ് ബിജെപിയുടെ പ്രധാന ആവശ്യം.




