തിരുവനന്തപുരം/ഹരിപ്പാട്: കേരളത്തിൽ 30 നിയമസഭാ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണെന്നും ഇതിൽ 12 ഇടങ്ങളിൽ പാർട്ടിക്ക് വ്യക്തമായ വിജയസാധ്യതയുണ്ടെന്നും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ അമിത് ഷാ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 130 ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇവരിൽ നിന്നും ഓരോ മണ്ഡലത്തിലെയും സാഹചര്യം നേരിട്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
തിരഞ്ഞെടുപ്പ് ആവേശത്തിൽ തിളച്ചുനിന്ന ഹരിപ്പാടിനെ അപ്രതീക്ഷിതമായി എത്തിയ വേനൽമഴ പോലും തണുപ്പിച്ചില്ല. ഹരിപ്പാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതിയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ് മഴ വകവയ്ക്കാതെ പങ്കെടുത്തത്. വാദ്യമേളങ്ങളും കലാരൂപങ്ങളും റോഡ് ഷോയ്ക്ക് വർണാഭമായ അകമ്പടിയേകി. പ്രവർത്തകർക്ക് നേരെ പുഷ്പവൃഷ്ടി നടത്തിയും ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്തുമാണ് അമിത് ഷാ ജനക്കൂട്ടത്തെ വരവേറ്റത്.
ചേപ്പാട് എൻടിപിസി ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ അമിത് ഷാ 12.17 ഓടെ ഹരിപ്പാട് ഗാന്ധി ചത്വരത്തിലെത്തി. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പ്രതീകമായി വേലായുധ സ്വാമിയുടെ ഛായാചിത്രവും ഓടിൽ നിർമിച്ച വേലും നൽകിയാണ് സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി അദ്ദേഹത്തെ സ്വീകരിച്ചത്. റോഡ് ഷോയ്ക്കിടെ വീണ്ടും മഴയെത്തിയെങ്കിലും ആവേശത്തിന് കുറവുണ്ടായില്ല. റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവർത്തകരോട് റോഡ് ഷോയിൽ പങ്കുചേരാൻ ആംഗ്യം കാട്ടിയ അമിത് ഷാ ഒന്നിന് നഗരസഭാ ഓഫീസിന് സമീപം പരിപാടി പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം വഴി അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.




