കണ്ണൂർ: ആണ്‍സുഹൃത്തിന്റെ മർദ്ദനത്തെ തുടർന്ന് മാനസികമായി തളർന്ന യുവതി ജീവനൊടുക്കിയതായി പരാതി. പാനൂർ വളളങ്ങാട് സ്വദേശി ആദിത്യ അനിൽകുമാറാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ആദിത്യ ആത്മഹത്യാശ്രമം നടത്തിയത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. യുവതിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ആണ്‍സുഹൃത്ത് മർദ്ദിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നു കുടുംബം ആരോപിച്ചു. ഈ വിവരങ്ങൾ ആദിത്യ അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നതായും പറയുന്നു.
ഞായറാഴ്ച ആത്മഹത്യാശ്രമം നടത്തിയ ആദിത്യയെ ആദ്യം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പിന്നീട് മിംസ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ജൂൺ 8-ന് തലശേരിയിൽ വെച്ച് ആണ്‍സുഹൃത്ത് മർദ്ദിച്ചതായി ആരോപണമുണ്ട്. ഈ സംഭവം വലിയ മാനസിക സമ്മർദ്ദത്തിന് കാരണമായതായും അതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദിത്യയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടക്കും. തുടർനടപടികൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




