ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾ വീണ് ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആനന്ദ് പർബത്തിലെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണാണ് അപകടമുണ്ടായത്. സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ഡൽഹിയിൽ വീണ്ടും സമാന അപകടം ഉണ്ടായത്.
സെപ്റ്റംബർ ആറിനാണ് സത്യനികേതനിൽ ആൺകുട്ടികളുടെ പി.ജിയായി പ്രവർത്തിച്ചിരുന്ന ‘ഹോസ്റ്റൽ ഡേയ്സ്’ എന്ന കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഏഴ് പേർ മരിച്ചിരുന്നു. 15 മുറികളുണ്ടായിരുന്ന കെട്ടിടത്തിൽ ഒരു മുറിയിൽ രണ്ട് മുതൽ മൂന്ന് വിദ്യാർഥികൾ വരെ താമസിച്ചിരുന്നു.
അനുമതിയില്ലാതെ അധിക നിലകൾ നിർമ്മിച്ചതാണ് സത്യനികേതനിലെ കെട്ടിടം തകരാൻ കാരണമായതെന്ന് പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നാലെ അനധികൃത നിർമാണങ്ങൾക്കും അപകടകരമായ അവസ്ഥയിലുള്ള കെട്ടിടങ്ങൾക്കുമെതിരെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ നടപടി ശക്തമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടിട്ടുണ്ട്.


