കൊച്ചി: റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിച്ചു. 60 ഭക്ഷണ ഇനങ്ങൾക്കാണ് വില കൂട്ടിയത്. 38 പാൻ ഇന്ത്യൻ വിഭവങ്ങൾക്കും 22 പ്രാദേശിക വിഭവങ്ങൾക്കുമാണ് വില വർധന ബാധകമായത്. ഇതിന് പുറമെ പുതിയ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചായയുടെയും കാപ്പിയുടെയും വിലയിൽ മാറ്റമില്ല.
രണ്ട് ഇഡ്ഡലിയും ചട്ണിക്കും ഇനി 25 രൂപ നൽകണം. നേരത്തെ ഇത് 20 രൂപയായിരുന്നു. വെജിറ്റബിൾ സാൻഡ്‌വിച്ചിന്റെ വില 30ൽ നിന്ന് 35 രൂപയായി. രണ്ട് വെജിറ്റബിൾ കട്ട്ലറ്റിന് 50 രൂപയാണ് പുതിയ വില. റവദോശയ്ക്ക് 30 രൂപയും റവ ഇഡ്ഡലിക്ക് 25 രൂപയുമാക്കി. ഇരുവിഭാഗത്തിനും അഞ്ച് രൂപ വീതമാണ് വർധന.
ചോറും മീൻകറിയും ഉൾപ്പെടുന്ന ഭക്ഷണത്തിന് 110 രൂപയായി. നേരത്തെ 95 രൂപയായിരുന്നു. രണ്ട് പൊറോട്ടയും കറിയും അല്ലെങ്കിൽ നാല് ചപ്പാത്തിയും കറിയും ഉൾപ്പെടുന്ന കോമ്പോയ്ക്ക് 55 രൂപ നൽകണം. നേരത്തെ 45 രൂപയായിരുന്നു. ഒരു ചപ്പാത്തിക്ക് അഞ്ച് രൂപയും ഒരു പൊറോട്ടയ്ക്ക് 10 രൂപയും എന്ന നിരക്കിൽ മാറ്റമില്ല.
രണ്ട് മെധുവട, രണ്ട് മസാലവട, രണ്ട് സമൂസ എന്നിവയുടെ വില 25ൽ നിന്ന് 30 രൂപയായി. രണ്ട് ഇടിയപ്പത്തിന് 20 രൂപയും കടലക്കറിക്ക് 45 രൂപയുമാണ് പുതിയ നിരക്ക്. 200 ഗ്രാം ചിക്കൻ ഫ്രൈഡ് റൈസിന് 105 രൂപയും മുട്ട ഫ്രൈഡ് റൈസിന് 80 രൂപയും വെജ് ഫ്രൈഡ് റൈസിന് 65 രൂപയും നൽകണം. 100 ഗ്രാം ചില്ലി ചിക്കന് 125 രൂപയാണ് വില.
സുഖിയന്റെ വില 30ൽ നിന്ന് 40 രൂപയായി. ഫ്രൈ പത്തിരി, നെയ്യപ്പം എന്നിവയ്ക്ക് 25 രൂപയായി. നേരത്തെ 20 രൂപയായിരുന്നു. ഉണ്ണിയപ്പം, കപ്പ ഫ്രൈ വിത്ത് പപ്പടം, ബൂളി എന്നിവയ്ക്ക് 20 രൂപയാണ് വില.
പഴംപൊരി, അരിപ്പത്തിരി, ഇലയട എന്നിവയുടെ വിലയിൽ മാറ്റമില്ല. യഥാക്രമം 20, 15, 25 രൂപയാണ് വില. ഫിഷ് കറി മീൽസിന്റെ വില 95ൽ നിന്ന് 110 രൂപയായി. ഓംലെറ്റിന് 35ൽ നിന്ന് 45 രൂപയും പുഴുങ്ങിയ മുട്ടയ്ക്ക് 15ൽ നിന്ന് 20 രൂപയുമായി വില വർധിച്ചു. ലെമൺ റൈസിനും തൈര് സാദത്തിനും 35 രൂപയാണ് പുതിയ നിരക്ക്.
വെള്ളിയാഴ്ച മുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വന്നത്.


