തൃശൂർ: ഗുരുവായൂരിൽ വ്യാപാരി മുസ്തഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൊള്ളപ്പലിശ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. പലിശ ഇടപാടുകാരൻ പ്രഹ്ലേഷ് നിരവധി പേരെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ പുറത്തുവന്നു. മുസ്തഫയുടെ ആത്മഹത്യയ്ക്ക് ശേഷവും പണം കടം വാങ്ങിയവർക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ട് .സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രഹ്ലേഷിന്റെ ഭീഷണിയുടെ ഇരയായത്. ചെറിയ തുക പലിശയ്ക്ക് എടുത്ത ശേഷം കുടിശ്ശിക തീർക്കാൻ സാധിക്കാതെ ഇവരുടെ കുടുക്കിൽ പെട്ടവരും നിരവധിയാണ്.
വ്യാപാര ആവശ്യങ്ങൾക്ക് മുസ്തഫ പ്രഹ്ലേഷിൽ നിന്നും ദിവേക്കിൽ നിന്നും ആറുലക്ഷം രൂപയാണ് വാങ്ങിയത്. പക്ഷേ, പലിശയും കൂട്ടുപലിശയുമായി ഒന്നരവർഷത്തിനിടെ മുപ്പതിലധികം ലക്ഷം രൂപ അടച്ചിട്ടും കടം തീരാത്ത അവസ്ഥയിലായിരുന്നു. 20 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ചു സെന്റ് ഭൂമി വെറും അഞ്ച് ലക്ഷത്തിന് പ്രഹ്ലേഷ് എഴുതി വാങ്ങിയതായും കുടുംബം ആരോപിക്കുന്നു. സ്വർണം വിറ്റ് നൽകിയ പണവും ഇതിൽ ഉൾപ്പെടുന്നു.
മുസ്തഫയെ പണം ലഭിക്കാത്തതിനാൽ ഗുണ്ടകൾ ഭാര്യയുടെയും മക്കളുടെയും മുന്നിൽ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭാര്യ ഒപ്പിട്ട് നല്‍കിയ ചെക്ക് മറ്റ് സംസ്ഥാനങ്ങളിലെ ബാങ്കില്‍ നല്‍കി അവിടെ കേസ് നടത്തുമെന്നും ഭീഷണിപ്പെടുത്തി. കടയിലെത്തി പണം പിടിച്ചു പോകുന്നതും പതിവായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണം എന്ന നിലയിൽ കേസ് എടുത്ത് ഗുരുവായൂർ ടെംപിൾ പൊലീസ് അന്വേഷണം തുടരുകയാണ്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പരിശോധിച്ച് തുടർന്ന് നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


