മലപ്പുറം : മുസ്ലിം ലീഗിൽ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കവെ, മുതിർന്ന നേതാവ് എം.കെ. മുനീറിനെതിരെ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ ആരോഗ്യപ്രശ്നങ്ങളുള്ള മുനീറിന് സീറ്റ് നൽകരുതെന്നും അദ്ദേഹം മത്സരരംഗത്തുനിന്ന് മാറിനിൽക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന പ്രധാന ആവശ്യം. മുനീറിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിക്ക് പുറമെ, അദ്ദേഹം മത്സരിക്കാൻ സാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തെയും കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമാകുന്നത്.
പ്രധാനമായും ഗൾഫ് രാജ്യങ്ങളിലെ ലീഗ് പ്രവർത്തകരാണ് ഈ സൈബർ ക്യാമ്പയിന് പിന്നിലെന്നാണ് മുനീർ അനുകൂലികൾ ആരോപിക്കുന്നത്. മുനീറിനെ ബോധപൂർവ്വം മാറ്റിനിർത്താനുള്ള ആസൂത്രിത നീക്കമാണിതെന്ന് ഇവർ കരുതുന്നു. മുനീറിന്റെ ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടുന്നതിനോടൊപ്പം തന്നെ, പാർട്ടിയുടെ യുവജന വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ അവസരം നൽകണമെന്ന വാദവും ഈ പ്രചാരണത്തിലൂടെ ഇവർ മുന്നോട്ട് വെക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പട്ടിക പുറത്തുവരാനിരിക്കെ പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയാണ് ഈ ആഭ്യന്തര കലഹം സൃഷ്ടിക്കുന്നത്.






