ബംഗളൂരു: കാവേരി നദീജല പങ്കുവെക്കൽ വിഷയത്തിൽ കർണാടകയും തമിഴ്നാടും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ സാഹചര്യത്തിൽ തമിഴ്നാടുമായി ചർച്ച നടത്താൻ അനുകൂല സാഹചര്യമല്ലെന്നും, അതിനാൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് തമിഴ്നാട് സർക്കാരിനോട് ഔദ്യോഗികമായി അഭ്യർഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാവേരി ജലവിതരണ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ബെംഗളൂരുവിലെത്തുന്നതിനെതിരെ കന്നഡ സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. വിജയ് നഗരത്തിലെത്തിയാൽ വിമാനത്താവളത്തിൽ തടയുമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് കർണാടക സർക്കാർ കൂടിക്കാഴ്ച മാറ്റിവെക്കാൻ തീരുമാനിച്ചത്.
അതേസമയം, കാവേരി ജലവിഹിത വിഷയത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13ന് സംസ്ഥാന വ്യാപക ബന്ദിനും കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്.
തമിഴ്നാടിന് 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്സ് വെള്ളം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി നിർദേശിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. മഴക്കുറവും അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും കാരണം വെള്ളം വിട്ടുനൽകാൻ കഴിയില്ലെന്നാണ് കർണാടകയുടെ നിലപാട്.
ഈ സാഹചര്യത്തിൽ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയെ വീണ്ടും സമീപിക്കാനാണ് കർണാടകയുടെ തീരുമാനം. എന്നാൽ കമ്മിറ്റി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
മൺസൂൺ കാലത്ത് മഴ കുറയുകയും ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് താഴുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ കാവേരി ജലവിഹിത തർക്കം പതിവായി ഉയർന്നുവരാറുണ്ട്. കർണാടകയിലെ കുടക് ജില്ലയിൽ നിന്ന് ഉത്ഭവിക്കുന്ന കാവേരി നദി തമിഴ്നാട്ടിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ജലവിഹിതവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും വർഷങ്ങളായി നിയമ-രാഷ്ട്രീയ പോരാട്ടങ്ങൾ തുടരുകയാണ്.


