കൊച്ചി: സിയറ്റിന്‍റെയും ഹാരിസണ്‍സ് മലയാളത്തിന്‍റെയും മുന്‍ മാനേജിംഗ് ഡയറക്ടറും ആര്‍പിജി ഗ്രൂപ്പിന്‍റെ മുന്‍ സൂപ്പര്‍വൈസറി ബോര്‍ഡ് അംഗവുമായ എസ്. സാമുവല്‍ അന്തരിച്ചു. സിയറ്റുമായുള്ള സാമുവലിന്‍റെ ബന്ധം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. 1960-ല്‍ മാനേജ്മെന്‍റ് ട്രെയിനിയായി കമ്പനിയില്‍ ചേര്‍ന്ന അദ്ദേഹം, കഠിനാധ്വാനത്തിലൂടെ മാനേജിംഗ് ഡയറക്ടര്‍ പദവിയിലേക്ക് ഉയര്‍ന്നു. സിയറ്റിന്‍റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും, നേതൃത്വ ഗുണമുള്ള തൊഴില്‍ സംസ്കാരം കെട്ടിപ്പടുക്കുന്നതിലും, കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്‍റെ നേതൃപാടവവും അസാധാരണമായ ബിസിനസ്സ് ബുദ്ധിശക്തിയും ഏറെ ആദരിക്കപ്പെട്ടിരുന്നു.
ആര്‍പിജി ഗ്രൂപ്പ് സിയറ്റ് ഏറ്റെടുത്തതിന് പിന്നാലെ സാമുവല്‍ 1988 മുതല്‍ 1996 വരെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തില്‍ നവീകരണവും വൈവിധ്യവത്കരണവും ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 1993-ല്‍ ആര്‍പിജി ഗ്രൂപ്പിന്‍റെ സൂപ്പര്‍വൈസറി ബോര്‍ഡിലേക്ക് ഉള്‍പ്പെടുത്തിയ അദ്ദേഹം, 1997-ല്‍ വീണ്ടും സിയറ്റിന്‍റെ മാനേജിംഗ് ഡയറക്ടറായി തിരിച്ചെത്തി, തുടര്‍ന്ന് ഗ്രൂപ്പിന്‍റെ നേതൃത്വത്തിന്‍റെയും ഭരണനടപടികളുടെയും ഭാഗമായി തുടര്‍ച്ചയായി സംഭാവന നല്‍കി.
1984-ല്‍ സിയറ്റിന്‍റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റപ്പോള്‍ ഓപ്പറേഷന്‍സ് തലവനായിരുന്നു സാം. കണ്ടിട്ടുള്ളത്തില്‍ വെച്ച് ഏറ്റവും കഠിനാധ്വാനികളായ എക്സിക്യൂട്ടീവുകളില്‍ ഒരാളായിരുന്നു അദ്ദേഹം. തന്‍റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. കമ്പനിയെ മുന്നോട്ട് നയിക്കുന്നതില്‍ അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് എനിക്ക് വലിയ കരുത്തായിരുന്നു. അദ്ദേഹം സിയറ്റിന്‍റെ നെടുംതൂണുകളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം വലിയ നഷ്ടമാണെന്ന് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക പറഞ്ഞു.
മാനേജിംഗ് ഡയറക്ടറാകുന്നതിന് മുമ്പ് സിയറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉല്‍പ്പാദന വിഭാഗത്തിനും സാമുവല്‍ നേതൃത്വം നല്‍കിയിരുന്നു. റേഡിയല്‍ ടയര്‍ നിര്‍മ്മാണ യൂണിറ്റ് ഉള്‍പ്പടെ നാഷിക് പ്ലാന്‍റ് സ്ഥാപിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ ട്രക്ക്, ബസ് ടയര്‍ വിഭാഗത്തില്‍ സിയറ്റിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുകയും ആഗോള തലത്തില്‍ സ്ഥാപനത്തിന്‍റെ സ്ഥാനം ഉയര്‍ത്തുകയും ചെയ്തു.
അദ്ദേഹത്തിന് ലഭിച്ച ജനപ്രീതിയുടെ ഉത്തമ ഉദാഹരണമായി സിയാറ്റിന്‍റെ ഭാണ്ഡുപ്പ് പ്ലാന്‍റിന് സമീപമുള്ള റോഡ് ഇന്നും അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുന്നു. വിരമിച്ച ശേഷം സാമുവല്‍ ബംഗളൂരുവിലായിരുന്നു താമസം. അദ്ദേഹം പകര്‍ന്നുനല്‍കിയ മൂല്യങ്ങളിലൂടെയും അദ്ദേഹം വളര്‍ത്തിയെടുത്ത ഒട്ടനവധി സഹപ്രവര്‍ത്തകരിലൂടെയും വരുംതലമുറകള്‍ അദ്ദേഹത്തെ എന്നും അങ്ങേയറ്റത്തെ ബഹുമാനത്തോടെ സ്മരിക്കും.



