ന്യൂഡൽഹി: എൽഎൻജി വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി.
മധ്യപൂർവേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഈ വർഷം ആദ്യം എൽഎൻജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിന് തടസ്സം നേരിട്ടതും വിതരണക്കാർ ഫോഴ്‌സ് മജ്യൂർ വ്യവസ്ഥകൾ പ്രാബല്യത്തിൽ കൊണ്ടുവന്നതും സാഹചര്യം സങ്കീർണ്ണമാക്കിയിരുന്നു.
ഇതിനെ തുടർന്ന് രാജ്യത്ത് പ്രകൃതി വാതക വിതരണത്തിന് മുൻഗണനാ മേഖലകൾ നിശ്ചയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. വിതരണത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനായി എൽഎൻജി, റീഗ്യാസിഫൈഡ് എൽഎൻജി എന്നിവയുടെ ഉൽപ്പാദനം, വിതരണം, വിനിയോഗം എന്നിവ നിയന്ത്രണ വിധേയമാക്കിയിരുന്നു.
2026 മാർച്ച് 9-നാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മുൻഗണനാ മേഖലകളിലേക്ക് പ്രകൃതി വാതക ലഭ്യത ഉറപ്പാക്കുകയും രാജ്യത്തുടനീളം സമതുലിതമായ വിതരണം സാധ്യമാക്കുകയുമായിരുന്നു ലക്ഷ്യം. ഇപ്പോൾ സാഹചര്യം വിലയിരുത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.




