തൃശൂർ : ഗുരുവായൂർ, പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ അനുസ്മരിച്ച് ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന ചെമ്പൈ സംഗീതോത്സവം 2025 നവംബർ 16 മുതൽ ഡിസംബർ 1 വരെ ഭക്തിനിഷ്ഠയോടെ നടക്കും. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ചെമ്പൈ സ്വാമി വർഷങ്ങളോളം നടത്തിപ്പോന്ന സംഗീതാർച്ചനയുടെ ഓർമ്മ പുതുക്കുന്ന ഉത്സവം സമാപനദിനത്തിൽ ചെമ്പൈയ്ക്ക് ഏറെ പ്രിയപ്പെട്ട അഞ്ച് കൃതികളുടെ ആലാപനത്തോടെ പര്യവസാനിക്കും.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു നവംബർ 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പാലക്കാട് കോട്ടായി ചെമ്പൈ ഭവനത്തിൽ നിന്ന് ദേവസ്വം ഏറ്റുവാങ്ങും. പിന്നാലെ നവംബർ 16 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ ഭക്തിപൂർവം വരവേൽപ്പ് നൽകി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീതമണ്ഡപത്തിൽ സ്ഥാപിക്കും.
ഉത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം അതേ ദിവസം വൈകുന്നേരം 6 മണിക്ക് കഥകളി ആചാര്യനും പത്മശ്രീ പുരസ്കാരജേതാവുമായ കലാമണ്ഡലം ഗോപിയാശാൻ നിർവഹിക്കും. ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്‌കാരം പ്രമുഖ കർണാടക സംഗീതജ്ഞ പ്രൊഫസർ പാൽകുളങ്ങര കെ. അംബികാദേവിക്ക് സമ്മാനിക്കും.
നവംബർ 17 തിങ്കളാഴ്ച രാവിലെ 7 മണിക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് സംഗീതമണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ച് പ്രതിദിന സംഗീതാർച്ചനയ്ക്ക് തുടക്കം കുറിക്കും. തുടർന്ന് ക്ഷേത്രത്തിലെ നാഗസ്വര–തവിൽ വിദ്വാൻമാർ മംഗളവാദ്യം സമർപ്പിക്കും.
കർണാടക സംഗീതത്തിന്റെ അപൂർവ്വ മഹിമ അനുഭവിക്കാൻ നൂറുക്കണക്കിന് സംഗീതപ്രേമികൾ പങ്കെടുക്കുന്ന വാർഷിക സംഗീതോത്സവമെന്ന നിലയിൽ ഇത്തവണയും ചെമ്പൈ സംഗീതോത്സവം തിരക്കേറിയ അനുഭവമായി മാറുമെന്നാണ് ദേവസ്വം അറിയിച്ചത്.







