തൃശ്ശൂർ: കുന്നംകുളം മണ്ഡലത്തിലെ ചെമ്മന്തിട്ട വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. 2025–26 സാമ്പത്തിക വർഷത്തെ റവന്യൂ വകുപ്പിന്റെ പ്ലാൻ സ്കീം പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലേക്കാണ് ചെമ്മന്തിട്ട വില്ലേജ് ഓഫീസ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എ സി മൊയ്തീന്‍യുടെ ഇടപെടലിനെ തുടർന്നാണ് കുന്നംകുളം താലൂക്കിലെ ചെമ്മന്തിട്ട വില്ലേജ് കെട്ടിടം പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിച്ചതെന്ന് അറിയിച്ചു. ആധുനിക വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഓൺലൈനായും പരമ്പരാഗത രീതിയിലും പൊതുജനങ്ങൾക്ക് റവന്യൂ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുകയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ലക്ഷ്യം.
ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന സാങ്കേതികാധിഷ്ഠിത ഓഫീസ് അന്തരീക്ഷം പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഗുണകരമാകുമെന്നും എംഎൽഎ വ്യക്തമാക്കി. സംസ്ഥാനത്ത് ഈ വർഷം 52 വില്ലേജുകളെയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.




