കോട്ടയം: കല്ലറ നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി പുതിയ പോലീസ് സ്റ്റേഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തിനായി ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO), രണ്ട് എസ്‌ഐമാർ, ഏഴ് എഎസ്‌ഐമാർ എന്നിവരുൾപ്പെടെ ആകെ 34 തസ്തികകൾ സർക്കാർ സൃഷ്ടിച്ചു. നിലവിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചുകൊണ്ടായിരിക്കും നിയമനം പൂർത്തിയാക്കുക.
കല്ലറ പഞ്ചായത്ത് പൂർണ്ണമായും, സമീപ പ്രദേശങ്ങളായ വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വെച്ചൂർ ഗ്രാമവും പുതിയ സ്റ്റേഷന്റെ പരിധിയിൽ വരും. കൂടാതെ കടുത്തുരുത്തി സ്റ്റേഷന്റെ കീഴിലുണ്ടായിരുന്ന കപിക്കാട്, മധുരവേലി, ആയാംകുടി, എഴുമാംതുരുത്ത് എന്നീ പ്രദേശങ്ങളും, മാഞ്ഞൂർ പഞ്ചായത്തിലെ മാഞ്ഞൂർ സൗത്ത്, മേമ്മുറി, മാൻവെട്ടം, വിജയ ലൈബ്രറി, കക്കത്തുമല എന്നീ വാർഡുകളും പുതിയ സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കല്ലറ കേന്ദ്രമായി പോലീസ് സ്റ്റേഷൻ വരുന്നതോടെ മേഖലയിലെ ക്രമസമാധാന പാലനവും പൊതുജനങ്ങൾക്ക് ആവശ്യമായ പോലീസ് സേവനങ്ങളും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാകും.










