കോട്ടയം: സംസ്ഥാനത്തിന്റെ വികസനത്തിനായി പൊതുജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമി’ന്റെ ഭാഗമായുള്ള ഭവന സന്ദർശനം കോട്ടയം ജില്ലയിൽ ആരംഭിച്ചു. പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരാണ് വിവരശേഖരണത്തിനായി വീടുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തുന്നത്.
ജില്ലയിലെ വിവരശേഖരണത്തിന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.ടി. തോമസിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയിലാണ് തുടക്കമായത്. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ കത്തും പ്രോഗ്രാം ബ്രോഷറും കൈമാറി.
കഴിഞ്ഞ പത്ത് വർഷം വിപുലമായ വികസന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമായിരുന്നുവെന്ന് ജസ്റ്റീസ് കെ.ടി. തോമസ് അഭിപ്രായപ്പെട്ടു. ഗതാഗതം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിൽ ക്രിയാത്മകമായ ആശയങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായാണ് കർമ്മ സമിതി അംഗങ്ങൾ ആദ്യമായി സംവദിച്ചത്. ജോബ് മൈക്കിൾ എംഎൽഎയും ജില്ലാ കളക്ടറും ചേർന്ന് മെത്രാപ്പോലീത്തയ്ക്ക് കത്തും ബ്രോഷറും കൈമാറി. വൈക്കം നിയമസഭാ മണ്ഡലത്തിൽ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വസതിയിൽ വിവര ശേഖരണത്തിന് തുടക്കം കുറിച്ചു. ജില്ലാതല സമിതി അംഗം ടി.പി. ശ്രീശങ്കർ, ചാർജ് ഓഫീസർ കെ.പി. നമിത എന്നിവർ ഇവിടെ സന്നിഹിതരായിരുന്നു.
ജില്ലാ കളക്ടർ ചെയർമാനായുള്ള സമിതിയാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് ആണ് സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജില്ലാതല സമിതി കൺവീനർ. നിയമസഭാ നിയോജക മണ്ഡലം തലത്തിൽ ചാർജ് ഓഫീസർമാർ പരിശീലനത്തിന്റെയും ഭവന സന്ദർശനത്തിന്റെയും മേൽനോട്ടം വഹിക്കുന്നു.
വീടുകൾക്ക് പുറമെ തൊഴിൽ ശാലകൾ, കൃഷിയിടങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങി വിവിധ മേഖലകളിലെത്തി കർമ്മസേനാംഗങ്ങൾ ജനങ്ങളുമായി സംവദിക്കും. സംസ്ഥാനത്തിന്റെ ഭാവി വികസനം സംബന്ധിച്ചുള്ള ആശയങ്ങൾക്കൊപ്പം നിലവിലെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളും പ്രോഗ്രാമിലൂടെ സ്വീകരിക്കും.




