ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി. ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരൻ സി. ജെ. ബാബുവിന്റെ വീട് സ്ഥിതിചെയ്യുന്ന കോറമംഗലയിലാണ് സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ ഒൻപത് മണിയോടെ ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണിവരെ സഹോദരന്റെ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
ഡോ. സി. ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി. ജെ. ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ നിന്ന് എത്തിയ ഇഡി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ശേഖരിക്കും. ഡോ. സി. ജെ. റോയിയുടെ മൊബൈൽ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, കേരളത്തിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി റെയ്ഡ് തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഡോ. സി. ജെ. റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോയെന്നും, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമുള്‍പ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം തുടരാനാണ് പൊലീസിന്റെ തീരുമാനം.






