ഇസ്ലാമാബാദ്: ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ ആഹ്വാനം ചെയ്ത ഇസ്രായേൽ വിരുദ്ധ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. ലാഹോറിൽ നടന്ന മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ഉണ്ടായ ഏറ്റുമുട്ടലിൽ 2 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ കോൺസുലേറ്റിലേക്കുള്ള പ്രതിഷേധ മാർച്ച് ആഹ്വാനത്തിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. സുരക്ഷ ശക്തമാക്കിയ ഇസ്ലാമാബാദിൽ വ്യാപകമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയത്.
ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുന്നിൽ പാക് സർക്കാർ കീഴടങ്ങിയതാണെന്ന് ടി എൽ പി ആരോപിച്ചു. എന്നാൽ, ഗാസ വിഷയം ഉപയോഗിച്ച് രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് ശ്രമമെന്ന് ആഭ്യന്തരമന്ത്രി തലാൽ ചൗധരി മറുപടി നൽകി.
ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ഫൈസാബാദ് ജംഗ്ഷനിൽ കണ്ടെയ്‌നറുകൾ സ്ഥാപിച്ചപ്പോൾ, റാവൽപിണ്ടിയിൽ ട്രെയിലറുകൾ കസ്റ്റഡിയിലെടുത്തു. ഇതുവരെ 280 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ഇസ്ലാമാബാദിലും ഫൈസാബാദിലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുകയും ഹോട്ടലുകൾ പ്രവർത്തനം നിർത്തുകയും ചെയ്തു. പ്രതിഷേധം കലാപത്തിലേക്ക് മാറുമോയെന്ന് ആശങ്കയിലാണ് ഭരണകൂടം.






