തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പുതിയ തെളിവുകൾ ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കും സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഉടൻ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകാനാണ് നീക്കം. വീണയുടെ മൊബൈൽ ഫോൺ പരിശോധനാഫലവും അന്വേഷണത്തിൽ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഇഡി സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം പിണറായി വിജയന്റെ വീട്ടുൾപ്പെടെ 12 സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിരവധി രേഖകൾ കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സിഎംആർഎല്ലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പണം നൽകിയവരുടെ പട്ടികയും ചില രേഖകളും ഇവർ കൈമാറിയതായാണ് വിവരം. ഈ മൊഴികളെ പിന്തുണയ്ക്കുന്ന കൂടുതൽ തെളിവുകൾ റെയ്ഡിലൂടെ ലഭിച്ചതായും ഇഡി പറയുന്നു.
കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ തെളിവുകൾ ഇപ്പോൾ കൈവശമുണ്ടെന്നാണ് ഇഡിയുടെ നിലപാട്. എസ്എഫ്‌ഐഒ അന്വേഷണത്തിൽ കണ്ടെത്തിയ ചില രേഖകളുടെയും പകർപ്പുകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഡയറക്ടറേറ്റിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ വീണയെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം എന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി കൊച്ചി ഓഫീസിലേക്ക് സമൻസ് അയയ്ക്കാനാണ് സാധ്യത. സിഎംആർഎൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കും.
ഇതിനിടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സിഎംആർഎൽ കമ്പനിയുടെ നീക്കം. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യവുമായി കമ്പനി അഭിഭാഷകർ നടപടികൾ ആരംഭിച്ചതായും വിവരം.






