കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്നതിന് ഒൻപത് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട്ട് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനോട് എങ്ങനെ പ്രതികരിക്കണമെന്നത് ചർച്ച ചെയ്യും.
മുഖ്യമന്ത്രിയായി ജനങ്ങൾ അംഗീകരിച്ച നേതാവിനെ തന്നെ പരിഗണിക്കണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. സമവായ സ്ഥാനാർഥിയായി രമേശ് ചെന്നിത്തലയുടെ പേര് വന്നാൽ എതിർപ്പില്ലെങ്കിലും കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമുണ്ടായാൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാകുക.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെതിരെ ലീഗിനകത്തും അതൃപ്തി ശക്തമാണ്. ലീഗ് എം.എൽ.എമാർ ഉൾപ്പെടെ ചില നേതാക്കൾ പരസ്യമായി പ്രതികരിക്കുന്ന സാഹചര്യവും രൂപപ്പെട്ടിട്ടുണ്ട്. തീരുമാനം ഇനിയും നീണ്ടുപോയാൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പും ലീഗ് നേതാക്കൾ ഉയർത്തുന്നു.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകേണ്ടതുണ്ടെന്നും ജനങ്ങൾക്കിടയിൽ അസ്വസ്ഥത വർധിക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. “ഇതിനാണോ വോട്ട് ചെയ്തത്” എന്ന ചോദ്യമാണ് പല ഇടങ്ങളിലും ഉയരുന്നതെന്നും പ്രവർത്തകരുടെ വികാരത്തോടൊപ്പം നേതൃത്വം നിൽക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.




