തിരൂവനന്തപുരം: പുലിക്കളിക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി പി.സി. വിഷ്ണുനാഥ്. പുലിക്കളിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വേദനയുണ്ടെന്നും കലാകാരന്മാരെ ശരീരത്തിന്റെയോ രൂപത്തിന്റെയോ പേരിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പുലിക്കളി ലോകോത്തരമായ കലാരൂപമാണെന്നും കലാരൂപത്തിന്റെയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം ഉറപ്പാക്കാൻ സാംസ്‌കാരിക, ടൂറിസം വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലങ്ങളായി പുരുഷന്മാർ മാത്രം അവതരിപ്പിച്ചിരുന്ന പുലിക്കളിയിൽ ലിംഗസമത്വത്തിന്റെ സന്ദേശവുമായി സ്ത്രീകൾ പങ്കാളികളാകുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു.
പുലിക്കളിക്കെതിരെ നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശങ്ങളാണ് നേരത്തെ വിവാദമായത്. പുലിക്കളി സംഘങ്ങളടക്കം വിവിധ മേഖലകളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് ശ്രീരാമൻ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
പുലിക്കളിക്കളരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പുരുഷന്മാരുടെ ശരീരഘടനയെ പരിഹസിക്കുന്ന തരത്തിലായിരുന്നു ശ്രീരാമന്റെ ആദ്യ ഫേസ്ബുക്ക് കുറിപ്പ്. പുലിക്കളിയെ ‘ആഭാസം’ എന്നും ‘കലാവൈകൃതം’ എന്നും വിശേഷിപ്പിച്ച പരാമർശങ്ങൾക്കെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്.
വിവാദം ശക്തമായതോടെ പുലിക്കളി കലാകാരന്മാർക്കും ഇതുമായി ബന്ധപ്പെട്ടവർക്കും തന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നതായും അതിൽ ഖേദിക്കുന്നതായും ശ്രീരാമൻ പിന്നീട് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഈ ഓണക്കാലത്ത് പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണ്. പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ വിവാദം ഒഴിവാക്കേണ്ടിയിരുന്നതാണ്.ആ വിവാദത്തിന് ഇടയാക്കിയ പരാമര്‍ശം ഞാന്‍ ശ്രദ്ധിച്ചു. ബോഡി ഷെയ്മിങ്ങ് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിച്ചു നമ്മെ എല്ലാം കാണാന്‍ പഠിപ്പിച്ച പ്രിയപ്പെട്ട വി.കെ ശ്രീരാമനില്‍ നിന്നും അത്തരം ഒരു പരാമര്‍ശം ഉണ്ടായത് എന്നെയും വേദനിപ്പിച്ചു. ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ അധിക്ഷേപിക്കുന്നത്അംഗീകരിക്കാനാവില്ല; എതിര്‍ക്കപ്പെടേണ്ടതുമാണ്.
കാലാകാലങ്ങളായി പരിഷ്‌കരിക്കപ്പെടുന്നതിലൂടെ സമകാലികത ഉറപ്പിച്ചാണ് പുലിക്കളിയെന്ന കലാരൂപം മുന്നോട്ടു പോകുന്നത്. പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന പുലിക്കളിയിലേക്ക് ലിംഗസമത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെച്ച് സ്ത്രീകള്‍ പങ്കാളികളായി. ആ മാറ്റത്തെ സ്വീകരിച്ച പുലിക്കളി സംഘങ്ങളെ അഭിനനന്ദിക്കുന്നു. ചായം പൂശി പുലികളാകാനും നൃത്തം ചെയ്യാനും പുലികളും കലാകാരന്മാരും എടുക്കുന്ന സമയവും സമര്‍പ്പണവും ആശ്ചര്യപ്പെടുത്തുന്നതാണ്.
കേരളത്തില്‍ മാത്രമുള്ളതല്ല പുലിക്കളി കൂടി എന്നോര്‍ക്കുക.തമിഴ് നാട്ടിലെ പുലിയാട്ടം, കര്‍ണാടകയിലെ ഹുലി വേഷ, ഒഡീഷയിലെ കടുവ നൃത്തമായ- ബാദ് നാച്, മഹാരാഷ്ട്രയിലെ മാനവി വാഗ് തുടങ്ങിയ പുലിക്കളികള്‍ രാജ്യത്തുണ്ട്.
വിയറ്റ്‌നാമില്‍ പുലിയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം നൃത്തമായി അവതരിപ്പിക്കുന്നുണ്ട്. മലേഷ്യയില്‍ ചൈനയിലും സിംഹ നൃത്തത്തിനു സമാനമായി കടുവ നൃത്തം ചെയ്യുന്നു. തനിമകളെ അകറ്റി ഐശ്വര്യം കൊണ്ടുവരാന്‍. മെക്‌സികോയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടുവ നൃത്തമുണ്ട്. കടുവയുടെ മുഖവും മയില്‍ പീലിയും വെച്ചുള്ള നൃത്തം ഇന്തോനേഷ്യയിലുണ്ട്.
ലോകോത്തരമായ ഒരു കലാരൂപമാണ് പുലിക്കളി. സാംസ്‌കാരിക- ടൂറിസം വകുപ്പുകള്‍ പുലിക്കളിയുടേയും കലാകാരന്മാരുടേയും സംഘങ്ങളുടേയും ക്ഷേമം ഉറപ്പാക്കും.പുലിക്കളിക്ക് ഈ വര്‍ഷം മുതല്‍ സര്‍ക്കാരില്‍ നിന്ന് നല്‍കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന സന്തോഷം കൂടി ഇതോടൊപ്പം പങ്കുവെക്കുന്നു. പുലിക്കളിക്കാരോടാണ്, നിങ്ങള്‍ പുലികളാണ് ചുവടുകള്‍ തുടരുക











