പാറ്റ്‌ന: എകെ 47 ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ബിഹാര്‍ പൊലീസ്. പ്രതിഷേധങ്ങളും ജനക്കൂട്ട നിയന്ത്രണ നടപടികളും കൈകാര്യം ചെയ്യുന്നതിനിടെ എകെ-47 ഉൾപ്പെടെയുള്ള അതിശക്തമായ ആയുധങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. എകെ-47, INSAS റൈഫിൾ, സെൽഫ് ലോഡിങ് റൈഫിൾ തുടങ്ങിയ ആയുധങ്ങൾ സാധാരണ സാഹചര്യങ്ങളിൽ ഉപയോഗിക്കരുതെന്നാണ് പുതിയ പൊലീസ് നിർദേശം.
അതീവ ഗുരുതരമായ സാഹചര്യങ്ങളിലും പൊലീസുകാരുടെ ജീവന് നേരിട്ട് ഭീഷണിയുള്ള ഘട്ടങ്ങളിലും മാത്രമേ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാവൂ എന്നും അഡ്വൈസറിയിൽ വ്യക്തമാക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് മറ്റ് മാർഗങ്ങൾ ആദ്യം സ്വീകരിക്കണമെന്നും ശക്തമായ ആയുധങ്ങൾ അവസാന മാർഗമായി മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്.
ജൂലൈയിൽ സിവാനിൽ ചോദ്യപേപ്പർ ചോർച്ചക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് കോൺസ്റ്റബിൾ എകെ-47 ഉപയോഗിച്ച് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് സംഭവം വിവാദമായത്. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് കോൺസ്റ്റബിൾ വെടിയുതിർത്തതെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. നാല് റൗണ്ട് വെടിയുതിർത്തെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല.
സംഭവത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പാറ്റ്‌നയിൽ പ്രതിഷേധ മാർച്ച് നയിച്ചിരുന്നു. പിന്നീട് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ശക്തമായതോടെ സിവാൻ എസ്.പി പുരൺ കുമാർ ഝായെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനിടെ പൊലീസ് നിയന്ത്രിതമായാണ് പ്രവർത്തിച്ചതെന്നും അമിത ബലപ്രയോഗം ഉണ്ടായിട്ടില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.











