മുംബൈ: മുംബൈ–അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ കരാറുകാരന് പിഴ ചുമത്തി. പരിപ്പിലും ചോറിലുമാണ് പാറ്റ കണ്ടെത്തിയത്. ആർകെ ഗ്രൂപ്പിന് കീഴിലുള്ള വൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് വിതരണം ചെയ്ത ഭക്ഷണത്തിലാണ് സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി.
വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയും കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിനിടെ, പാട്നയിൽ നിന്ന് ടാറ്റാ നഗറിലേക്കുള്ള വന്ദേഭാരത് യാത്രയ്ക്കിടെ നൽകിയ അമുൽ ദഹി കപ്പിൽ പുഴുക്കൾ കണ്ട സംഭവവും അടുത്തിടെ വിവാദമായിരുന്നു. ഒരു യാത്രക്കാരൻ ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സംഭവം പുറത്തുവന്നു.
ആദ്യത്തിൽ ഇത് ‘കുങ്കുമപ്പൂവ്’ ആണെന്ന് പറഞ്ഞ് ജീവനക്കാർ വാദിച്ചെങ്കിലും പിന്നീട് അന്വേഷണം നടത്തി നടപടി സ്വീകരിച്ചു. ഈ സംഭവത്തിൽ 60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.




