കൊല്ലം: കല്ല്യാണ വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ബൈക്കിൽ യാത്ര ചെയ്ത സഹോദരങ്ങളെ ആക്രമിക്കുകയും ചെയ്തു. കൊല്ലം പടിഞ്ഞാറേ കല്ലട വിളന്തറയിലാണ് സംഭവം. എട്ടംഗ സംഘമാണ് പ്രദേശത്ത് ഭീതി പരത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് ആക്രമണം ഉണ്ടായത്.
തുറന്ന ജീപ്പിലും ബൈക്കുകളിലും എത്തിയ സംഘം കോട്ടയ്ക്കാട്ട് മുക്കിൽവെച്ച് എതിരെ വന്ന ബൈക്കിലെ യുവാക്കളെ ആക്രമിച്ചു. വാഹനങ്ങളുടെ അമിതവേഗം ചോദ്യം ചെയ്തതിനെത്തുടർന്നാണ് സംഘം പ്രകോപിതരായത്. കമ്പിവടി, ഹെൽമറ്റ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മർദനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാംരാജിനെയും ബിനുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് കോട്ടക്കുഴി മുക്കിലെ കല്ല്യാണവീട്ടിന്റെ മുന്നിലെത്തിയ സംഘം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ തകർത്തു. പിന്നാലെ വീട്ടിൽ കയറി ജനൽചില്ലുകളും മറ്റ് സാധനങ്ങളും നശിപ്പിച്ചു. ഏകദേശം ഒരു മണിക്കൂറോളം സംഘം സ്ഥലത്ത് ഭീതി സൃഷ്ടിച്ചു.
സംഭവത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഭീതിയിൽ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




