കൊച്ചി: ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഇരകൾക്ക് കോടതി വിധിച്ച നഷ്ടപരിഹാരം വിതരണം ചെയ്യാത്ത പക്ഷം ട്രഷറി അക്കൗണ്ടിൽ നിന്ന് ഈടാക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരമുള്ള തുക വിതരണം വൈകുന്നതിൽ വിശദീകരണം നൽകാൻ മാർച്ച് 23-ന് ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സത്യവാങ്മൂലം സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
മുൻപ് ആഭ്യന്തര സെക്രട്ടറിയോട് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും, തുക അനുവദിക്കൽ ധനകാര്യ വകുപ്പിന്റെ ചുമതലയാണെന്ന വിശദീകരണത്തെ തുടർന്നാണ് ധനകാര്യ സെക്രട്ടറിയോട് ഹാജരാകാൻ കോടതി നിർദേശിച്ചത്.
പിഴത്തുകയും സംഭാവനകളും ലഭിക്കാത്തതിനാലാണ് വിതരണം വൈകുന്നതെന്ന സർക്കാരിന്റെ വാദം കോടതി തള്ളി. നഷ്ടപരിഹാരം നൽകുന്നത് സർക്കാരിന്റെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി. കൂടാതെ കെൽസ യോഗത്തിൽ ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരാകാത്തതിലും കോടതി അസന്തോഷം രേഖപ്പെടുത്തി.
2022 മുതൽ വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം നൽകാനുള്ളത് 47 കോടി രൂപയും മീഡിയേറ്റർമാരുടെ ഫീസായി 10 കോടിയോളം രൂപയുമാണ്. വിതരണം മുടങ്ങിയതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത് പരിഗണിക്കുകയാണ്.






