കാസർകോട്: പ്ലസ്‌വൺ അക്കൗണ്ടൻസി പൊതുപരീക്ഷയിൽ ചോദ്യക്കടലാസ് മാറി നൽകിയതായി പരാതി. കാസർകോട് ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ കൊമേഴ്‌സ് വിദ്യാർഥിനി ഷിബ്‌ലാ ഹലീമയ്ക്കാണ് മറ്റൊരു കോമ്പിനേഷനിലെ ചോദ്യപ്പേപ്പർ നൽകിയത്.
‘അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്’ (പേപ്പർ കോഡ്: എഫ്.വൈ.-150) പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിക്ക് ‘അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ്സ്’ (പേപ്പർ കോഡ്: എഫ്.വൈ.-149) വിഷയത്തിന്റെ ചോദ്യക്കടലാസാണ് ആദ്യം നൽകിയത്. അബദ്ധം പിന്നീട് തിരിച്ചറിഞ്ഞ അധ്യാപകർ കുട്ടി എഴുതിയ ഉത്തരക്കടലാസും നൽകിയിരുന്ന ചോദ്യപ്പേപ്പറും തിരികെ വാങ്ങി, പുതിയ ചോദ്യങ്ങൾക്ക് വീണ്ടും ഉത്തരമെഴുതാൻ ആവശ്യപ്പെട്ടുവെന്നാണ് പരാതി.
ജന്മനാ ബീറ്റ തലസീമിയ മേജർ രോഗമുള്ള വിദ്യാർഥിനി പ്രത്യേക ഹാളിലായിരുന്നു പരീക്ഷ എഴുതിയത്. ആ ക്ലാസിലേക്ക് കൊണ്ടുവന്ന കവർ തുറക്കാതെ, സമീപ ക്ലാസിൽ ബാക്കിയുണ്ടായിരുന്ന ‘അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ്സ്’ വിഷയത്തിന്റെ ചോദ്യക്കടലാസാണ് തെറ്റായി നൽകിയതെന്നാണ് വിശദീകരണം.
രണ്ടു വിഷയങ്ങൾക്കും ഒരേ പുസ്തകമാണ് ഉപയോഗിക്കുന്നത് എന്നതിനാൽ ചോദ്യങ്ങൾ വളരെ സമാനമായിരുന്നു. അതുകൊണ്ട് തന്നെ ഇത് തന്റെ വിഷയമല്ലെന്ന് ഉടൻ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും വിദ്യാർഥിനി പറയുന്നു.
പരീക്ഷ അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വൈകിട്ട് 3.20ഓടെയാണ് അധ്യാപകർക്ക് പിഴവ് മനസ്സിലായത്. തുടർന്ന് വിദ്യാർഥിനിയുടെ കൈയിൽ നിന്ന് ഉത്തരക്കടലാസും ചോദ്യക്കടലാസും വാങ്ങി, പുതിയ ചോദ്യങ്ങൾ നൽകി വീണ്ടും എഴുതാൻ നിർബന്ധിച്ചുവെന്നാണ് ആരോപണം.
സംഭവത്തിൽ വിദ്യാർഥിനി വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും ഇ-മെയിൽ മുഖേന പരാതി നൽകിയിട്ടുണ്ട്.






