കൊച്ചി: മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കിയ സംഭവത്തില്‍ യുസി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിനി ആലീസിനു നേരെ കരി ഓയില്‍ പ്രയോഗത്തിന് ശ്രമിച്ച് കെ എസ് യു. പ്രവര്‍ത്തകര്‍. ജീവനക്കാരും വനിതാ പൊലീസുകാരും ഇടപെട്ട് ശ്രമം തടഞ്ഞതിനിടെ ചിലരുടെ വസ്ത്രങ്ങളിൽ കരി ഓയിൽ തെറിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കസ്റ്റഡിയിലെടുത്തവരിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ മിവ ജോളിയും ഉൾപ്പെടുന്നു. കോളേജ് നിർദേശങ്ങൾക്ക് വിരുദ്ധമായി സമയം വൈകിയും കോളേജ് യൂണിയൻ ഗസൽ നൈറ്റ് സംഘടിപ്പിച്ചതിനെ തുടർന്നാണ് കെ.എസ്.യു പ്രവർത്തകരായ ഹരികൃഷ്ണൻ, അജ്മൽ, ബാദുഷ എന്നിവർക്ക് മാനേജ്മെന്റ് നിർബന്ധിത ടി.സി. നൽകാൻ തീരുമാനിച്ചത്.
ഇതിനെതിരെ കെ.എസ്.യു വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. സാഹചര്യത്തെ തുടർന്ന് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയതായി മാനേജ്മെന്റ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചു. അടുത്ത അറിയിപ്പ് വരെയും ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
സമരക്കാർ ഓഫീസ് പ്രവർത്തനം തടസപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം അൻവർ സാദത്ത് കോളേജിലെത്തി മാനേജ്മെന്റുമായി ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. എം.എൽ.എ മടങ്ങിയതിന് പിന്നാലെയാണ് സമരക്കാർ കരി ഓയിലുമായി പ്രിൻസിപ്പളിനെ തടയാൻ ശ്രമിച്ചത്.






