കൽപ്പറ്റ: ആത്മഹത്യ ചെയ്‌ത വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്റെ അർബൻ ബാങ്കിലെ 63 ലക്ഷം രൂപയുടെ ബാദ്ധ്യത കോൺഗ്രസ് അടച്ചുതീർത്തു. ഏറ്റെടുത്ത കടം അടച്ച് തീർക്കുമെന്ന് കെപിസിസി പ്രസിഡന്റ് നേരത്തേ വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു. കടം അടച്ച് തീർക്കാത്തതിനെത്തുടർന്ന് വിജയന്റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. നേരത്തേ 20 ലക്ഷം രൂപ പണമായി കുടുംബത്തിന് നേരിട്ട് കോൺഗ്രസ് നൽകിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പത്ത് ലക്ഷം രൂപ നൽകി ബാദ്ധ്യതയും തീർത്തിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 25നാണ് എൻഎം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍എം വിജയന്റെ ആത്മഹത്യാക്കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസിന് വിവാദമായത് . ഐസി ബാലകൃഷ്ണന്‍, എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍, പിവി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ ആത്മഹത്യാക്കുറിപ്പിൽ പരാമര്‍ശിച്ചിരുന്നു.










