കോഴിക്കോട്: വാണിജ്യ പാചകവാതകം ലഭിക്കാത്തത് ജില്ലയിലെ ഹോട്ടൽ–കേറ്ററിങ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. പാചകവാതകത്തിന്റെ കുറവ് കാരണം നിരവധി ഹോട്ടലുകൾ പൂട്ടിക്കിടക്കുകയാണ്. പ്രവർത്തിക്കുന്ന ഹോട്ടലുകൾ കൂടുതലും സ്വകാര്യ കമ്പനികളിൽ നിന്ന് ഉയർന്ന വിലയ്ക്ക് സിലിണ്ടർ വാങ്ങിയാണ് മുന്നോട്ട് പോകുന്നത്.
സ്വകാര്യ കമ്പനികളിൽ നിന്ന് എത്തിക്കുന്ന ഒരു വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 3800 മുതൽ 4000 രൂപവരെ ചെലവാകുന്നു. മുമ്പ് ഇത് 1923 രൂപയായിരുന്നു. കൂടാതെ സിലിണ്ടറിന് 1800 രൂപ ഡിപ്പോസിറ്റും നൽകേണ്ടി വരുന്നു. ഉഡുപ്പിയിൽ നിന്നാണ് സിലിണ്ടറുകൾ എത്തിക്കുന്നത്, ഇതിന് 611 രൂപ വരെ ചരക്കുകൂലി ചെലവാകുന്നുവെന്നും ഗ്യാസ് ഏജൻസികൾ പറയുന്നു.
ഈ സാഹചര്യത്തിൽ ഹോട്ടലുകൾക്ക് ഭക്ഷണവില 10 മുതൽ 15 ശതമാനം വരെ വർധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ചില ഹോട്ടലുകൾ പ്രത്യേക വിഭവങ്ങൾ കുറച്ച് നഷ്ടം സഹിച്ചും പ്രവർത്തനം തുടരുകയാണ്. തൊഴിലാളികളെ നിലനിർത്താനാണ് നഷ്ടമുണ്ടായിട്ടും ഹോട്ടൽ നടത്തുന്നതെന്ന് ഉടമകൾ പറയുന്നു. സർക്കാർയും എണ്ണക്കമ്പനികളും വാഗ്ദാനം ചെയ്ത 50 ശതമാനം വാണിജ്യ സിലിണ്ടറുകൾ ലഭ്യമാക്കിയാൽ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.






