ന്യൂഡൽഹി: രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പുകൾ നൽകുന്നത് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും ചുമയ്ക്കുള്ള മരുന്നുകൾ നൽകാൻ പാടില്ലെന്നാണ് നിർദേശം. അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കും ഇത്തരം സിറപ്പുകൾ നൽകുന്നത് അഭികാമ്യമല്ലെന്നും, അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ നൽകാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരണപ്പെട്ട സംഭവങ്ങളാണ് ഈ തീരുമാനത്തിന് കാരണമായത്. ചില സിറപ്പുകളിൽ വിഷാംശമുള്ള ഡൈതലീൻ ഗ്ലൈക്കോൾ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഫാർമസിസ്റ്റുകൾ ഇത്തരം മരുന്നുകൾ നൽകുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ അറിയിച്ചു.
കുട്ടികളിലെ ചുമ സാധാരണയായി സ്വയം മാറുന്നതാണെന്നും, വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നതാണ് പ്രധാനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ഗുണനിലവാരം നിലനിർത്തുന്നതിനുമുള്ള സുപ്രധാന നടപടിയായി ഇത് കണക്കാക്കപ്പെടുന്നു.




