കൊല്ലം: വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ ദമ്പതികൾ കാട്ടാനക്കൂട്ടത്തിനിടെ കുടുങ്ങി മണിക്കൂറുകൾ മരത്തിന്മുകളിൽ കഴിഞ്ഞതിന് ശേഷം രക്ഷപ്പെട്ടു. പിറവന്തൂർ മുള്ളുമല ഉന്നതിയിലെ കരുണാകരനും ഭാര്യ റംസയുമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഭക്ഷണ സാധനങ്ങളുമായി ഉൾവനത്തിലേക്ക് പോയ ഇരുവരും വാവരൂപൻ ഭാഗത്ത് കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെട്ടു. ആനകൾ പാഞ്ഞടുത്തതോടെ രക്ഷപ്പെടാൻ ഇരുവരും സമീപത്തെ വലിയ തേക്കുമരത്തിൽ കയറിപ്പറ്റി.
മരത്തിനുചുറ്റും കാട്ടാനകൾ നീങ്ങാതെ കാവലായി നിന്നതിനാൽ ഇരുവരും മണിക്കൂറുകളോളം മരത്തിൽ തന്നെ കുടുങ്ങി. ഓടുന്നതിനിടെ കൈവിട്ട ഭക്ഷണസാധനങ്ങൾ കാട്ടാനകൾ നശിപ്പിച്ചതായും ഇരുവരും പറഞ്ഞു. കരുണാകരന്റെ മൊബൈൽ ഫോണിലൂടെ മണ്ണാറപ്പാറ വനം റേഞ്ച് ഓഫീസിലേക്ക് വിവരം അറിയിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇന്ദ്രജിത്തിന്റെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും തിരച്ചിൽ നടത്തി. മണിക്കൂറുകൾക്കുശേഷം ആനകളെ വിരട്ടിയോടിച്ച് ഇരുവരെയും സുരക്ഷിതമായി താഴെയിറക്കി. മരണ ഭീഷണി നേരിട്ട ശേഷം രക്ഷപ്പെട്ടതിൽ വലിയ ആശ്വാസത്തിലാണ് ദമ്പതികൾ.






