തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 80 സീറ്റുകൾ നേടി ഭരണത്തുടർച്ചയുണ്ടാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ വിലയിരുത്തി. പാർട്ടി മത്സരിച്ച 25 സീറ്റുകളിൽ 12 ഇടത്ത് വിജയിക്കാനാകുമെന്നാണ് പ്രാഥമിക നിഗമനം. സിറ്റിങ് സീറ്റുകളായ ഒല്ലൂരും തൃശ്ശൂരും നിലനിർത്താനാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുമ്പോഴും, മറ്റൊരു സിറ്റിങ് സീറ്റായ കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽ കുമാർ പരാജയപ്പെട്ടേക്കുമെന്ന ആശങ്ക നേതൃത്വം പങ്കുവെച്ചു. മണ്ണാർക്കാട്, ചടയമംഗലം മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് ഔദ്യോഗികമായി കണക്കുകൂട്ടുന്നുണ്ടെങ്കിലും ഈ സീറ്റുകൾ തോൽക്കാനാണ് സാധ്യതയെന്ന് മുതിർന്ന നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു.
മണ്ണാർക്കാട് മണ്ഡലത്തിൽ ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥി മൻസിൽ അബൂബക്കറിനെ വിജയപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും പി.കെ. ശശിയുടെ യുഡിഎഫ് പ്രവേശനവും അവിടെ തിരിച്ചടിയായേക്കാം എന്ന നിരീക്ഷണവും യോഗത്തിലുണ്ടായി. മൻസിലിനെ സ്ഥാനാർത്ഥിയായി കൊണ്ടുവന്ന കെ.പി. സുരേഷ് രാജിന്റെ ഉറച്ച നിലപാടാണ് ഈ മണ്ഡലത്തെ വിജയപ്രതീക്ഷയുള്ള പട്ടികയിൽ നിലനിർത്താൻ കാരണമായത്. മത്സരിച്ച 13 സീറ്റുകളിൽ പാർട്ടി പരാജയപ്പെട്ടേക്കുമെന്ന കർശനമായ വിലയിരുത്തലും നേതൃയോഗം മുന്നോട്ടുവെക്കുന്നു.




