തിരുവനന്തപുരം: പാലക്കാട് സിപിഐഎം-ബിജെപി ഡീലുണ്ടെന്ന ആരോപണം തുടർന്ന് കോൺഗ്രസ് നേതാക്കൾ. കേരളത്തിൽ സിപിഐഎം-ബിജെപി ചങ്ങാത്തം പുതിയ കഥയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. യുഡിഎഫിനെ പരാജയപ്പെടുത്താനാണ് അവർ ഡീൽ നടത്തുന്നത്. ഇത്തരം ഡീലുകൾ അവരുടെ അണികൾ തന്നെ തള്ളിക്കളയുമെന്നു, ഈ ഡീലും പൊളിഞ്ഞ് പാളീസാകും വേണുഗോപാൽ പറഞ്ഞു.
കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗം ദൃശ്യമായിട്ടുണ്ട്. എൽഡിഎഫ് സർക്കാരിനോട് ഇനി നിങ്ങൾ വേണ്ടെന്ന് പറയാൻ കേരള ജനത തയ്യാറെടുത്ത് കഴിഞ്ഞു. ആളെ കൊല്ലുന്ന ഇടമായി സർക്കാർ മെഡിക്കൽ കോളേജുകൾ മാറിയെന്നും എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള പിൻവാതിൽ നിയമനങ്ങളാണ് നടന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ജി. സുധാകരനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തേയും കെ.സി. വേണുഗോപാൽ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പദപ്രയോഗം മുമ്പും കേരളം കണ്ടതാണ്. ഏറ്റവും നല്ല പ്രേമചന്ദ്രൻ ഒരു രാത്രി കഴിഞ്ഞപ്പോൾ പരനാറി ആയി. ഒരു ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ഈ സ്വഭാവം മാറിയെന്നാണ് വിചാരിച്ചത്. പക്ഷേ, അത് അത് പിആറിൻ്റെ ഭാഗമായിരുന്നു. മുഖ്യമന്ത്രിയുടെ തനിനിറം എന്താണെന്ന് അദ്ദേഹം തെളിയിച്ചു. മുഖ്യമന്ത്രിക്ക് പ്രായം പ്രശ്നമല്ല, പിന്നെ സുധാകരന് പ്രശ്നമാണോ എന്ന് അണികൾ ചോദിക്കുന്നു എന്നും വേണുഗോപാൽ പറഞ്ഞു.






