പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റുമായ പി.ജെ. ജോൺസൺ ആണ് ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നു. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് മന്ത്രി വീണാ ജോർജിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം നേതാവാണ് ജോൺസൺ.
മന്ത്രിയായിരിക്കാനും, എം.എൽ.എ യായിരിക്കാനും വീണാ ജോർജിന് യോഗ്യതയില്ലെന്നായിരുന്നു ജോൺസന്റെ വിവാദ പോസ്റ്റ്. തുടർന്ന് സിപിഎം അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടി നടപടി വന്നതിനു ശേഷവും അദ്ദേഹം സോഷ്യൽ മീഡിയയിൽ വിമർശനം തുടരുകയായിരുന്നു. ‘ഗർവ്വികളോടൊപ്പം കവർച്ചയിൽ പങ്കാളിയാകുന്നതിനേക്കാൾ താഴ്മയുള്ളവരോടൊപ്പം താഴ്മയോടെ ജീവിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ജോൺസനെ ഡിഐസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ പാർട്ടി അംഗത്വം നൽകി കോൺഗ്രസിൽ സ്വാഗതം ചെയ്തു. “ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായി ആകുന്നതിൽ അതിയായ സന്തോഷമുണ്ട്. മതേതരവും ജനാധിപത്യവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്,” എന്ന് ജോൺസൺ ഫേസ്ബുക്കിൽ കുറിച്ചു.










