കോട്ടയം: ഏറ്റുമാനൂർ നഗരസഭയ്ക്ക് മുൻവശത്തുള്ള വലിയ കിണർ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമാകുന്നു. വാട്ടർ അതോറിറ്റി കുടിവെള്ള സ്രോതസ്സായി ഉപയോഗിച്ചിരുന്ന ഈ കിണറ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. കിണറ്റിലെ മാലിന്യക്കൂമ്പാരം ഏതുനിമിഷവും തീപിടുത്തത്തിന് കാരണമായേക്കാമെന്ന് സി.പി.എം നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
ഇതിന് തൊട്ടടുത്താണ് നഗരസഭയിലേക്കും വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും ശുദ്ധജലം എത്തിക്കുന്ന മറ്റൊരു കിണർ സ്ഥിതി ചെയ്യുന്നത്. മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കിണറിന് സമീപം കാണപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന് പൊതുപ്രവർത്തകർ കുറ്റപ്പെടുത്തി.
വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ നഗരസഭ ശുചീകരണ തൊഴിലാളികൾ പ്രദേശം വൃത്തിയാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. നഗരസഭ ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ ജനരോഷം ഉയരണമെന്നും കുടിവെള്ളത്തിലെ മലിനീകരണം പരിശോധിക്കണമെന്നും സിപിഎം ലോക്കൽ സെക്രട്ടറി ശ്രീനിവാസൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ അരുൺ ശശി, സുമേഷ് എന്നിവർ ആവശ്യപ്പെട്ടു.
എന്നാൽ, മൂന്ന് മാസം മുമ്പ് കിണറിലെ വെള്ളം പരിശോധിച്ചതാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ഹെൽത്ത് സൂപ്പർവൈസർ അഞ്ചു കെ. തമ്പി അറിയിച്ചു.










