മലപ്പുറം: പൊന്നാനിയിൽ എരമംഗലത്തെ സിപിഐഎം ലോക്കൽ കമ്മറ്റി ഓഫീസിനുള്ളിലെ ഡി.വൈ.എഫ്.ഐ ഓഫീസ് സി.പി.എമ്മുകാർ തന്നെ അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ബൾബ്, ടിവി ഉൾപ്പടെ അടിച്ചു തകർത്തു. വെളിയങ്കോട്ടെ സിപിഐഎം പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്ന് എരമംഗലം സിപിഐഎം പ്രവർത്തകർ പറഞ്ഞു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പൊന്നാനി സിപിഐഎമ്മിൽ ഉണ്ടായ വിഭാഗീയതയുടെ തുടർച്ചയായാണ് സംഘർഷമെന്നാണ് വിവരം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി എം സിദ്ധിഖിന് പൊന്നാനി നിയമസഭ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. പരസ്യപ്രതിഷേധത്തിന് പിന്നാലെ ടിഎം സിദ്ധിഖിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.










